ഹരാരെ: അണ്ടർ-19 ലോകകപ്പിന്റെ ആറാം കിരീടം തേടി ഇന്ത്യ ഫൈനലിലേക്ക്. സെമിഫൈനലിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 310 റൺസ് എന്ന വമ്പൻ വിജയലക്ഷ്യം വെറും 41.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു (Under 19 World Cup 2026). വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.
104 പന്തിൽ 115 റൺസെടുത്ത മലയാളി താരം ആരോൺ ജോർജാണ് ഇന്ത്യയുടെ വിജയശില്പി. 15 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിംഗ്സ്. ഓപ്പണർ വൈഭവ് സൂര്യവംശി വെറും 33 പന്തിൽ 68 റൺസെടുത്ത് ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം നൽകി. നായകൻ ആയുഷ് മാത്രെ (62 റൺസ്) തന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി.
അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഒരു ടീം വിജയകരമായി പിന്തുടർന്നു പിടിക്കുന്ന ഏറ്റവും വലിയ സ്കോറാണിത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാനായി ഫൈസൽ ഷിനോസാദ (110), ഉസൈറുല്ല നിയാസായി (101*) എന്നിവർ സെഞ്ച്വറി നേടി. ഇന്ത്യക്കെതിരെ ആദ്യമായാണ് ഒരു ടീം അണ്ടർ-19 ലോകകപ്പിൽ മുന്നൂറിലധികം റൺസ് നേടുന്നത്. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ സെമിയിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യ വെള്ളിയാഴ്ച ആറാം ലോകകിരീടം ലക്ഷ്യമിട്ടിറങ്ങും.

