ന്യൂഡൽഹി: ഇന്ത്യൻ ചലച്ചിത്ര ലോകം ഒന്നടങ്കം കാത്തിരിക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വൈകിട്ട് 5:30-ന് പ്രഖ്യാപിക്കും. ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടക്കുന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപനം ഉണ്ടാവുക. ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് ഇത്തവണത്തെ അവാർഡുകൾ നിർണ്ണയിച്ചത്.(72nd National Film Awards Announcement Today )
2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സെൻസർ ചെയ്ത ചിത്രങ്ങളാണ് ഈ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ എന്നപോലെ ഇത്തവണയും മലയാള സിനിമ വലിയ പ്രതീക്ഷയിലാണ്. ‘ഭ്രമയുഗം’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കിഷ്കിന്ധാ കാണ്ഡം’ തുടങ്ങിയ മികച്ച ചിത്രങ്ങളാണ് മലയാളത്തിൽ നിന്ന് ജൂറിക്ക് മുന്നിലെത്തിയ പ്രധാന എൻട്രികൾ.
ഇതിൽ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയായുള്ള തകർപ്പൻ പ്രകടനത്തിലൂടെ മമ്മൂട്ടി ഒരിക്കൽ കൂടി മികച്ച നടനുള്ള ദേശീയ പുരസ്കാര പട്ടികയിൽ മുൻനിരയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിലൂടെ ആസിഫ് അലിയും മികച്ച നടനുള്ള മത്സരരംഗത്ത് ശക്തമായ സാന്നിധ്യമാണ്.
ഇതുവരെ മൂന്ന് തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. 1989-ൽ ‘മതിലുകൾ’, ‘ഒരു വടക്കൻ വീരഗാഥ’ എന്നീ ചിത്രങ്ങൾക്കും, 1993-ൽ ‘പൊന്തൻമാട’, ‘വിധേയൻ’ എന്നീ ചിത്രങ്ങൾക്കും, ഒടുവിൽ 1998-ൽ ‘ഡോ. ബാബാസാഹേബ് അംബേദ്കർ’ എന്ന ചിത്രത്തിനുമാണ് അദ്ദേഹം പുരസ്കാരം നേടിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയിലൂടെ നാലാം വട്ടവും മികച്ച നടനുള്ള പുരസ്കാരം മലയാളത്തിലേക്ക് എത്തുമോ എന്നാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്.
Story Summary
The winners of the 72nd National Film Awards will be announced today at 5:30 PM in New Delhi by an 11-member jury headed by filmmaker Jayaraj. Malayalam cinema holds high expectations with critically acclaimed films like Bramayugam, Manjummel Boys, and Kishkindha Kaandam in the race, while Mammootty and Asif Ali are top contenders for the Best Actor award.


