ടെഹ്റാൻ: ഇറാനിലെ അഹ്വാസ് നഗരത്തിൽ കുട്ടികളുടെ കാൻസർ ആശുപത്രിക്ക് തൊട്ടടുത്ത് അമേരിക്കൻ മിസൈലുകൾ പതിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണ-പടിഞ്ഞാറൻ ഇറാനിലെ ഷഹീദ് ബഗേയി ആശുപത്രിക്ക് സമീപമാണ് ശക്തമായ മിസൈൽ ആക്രമണമുണ്ടായത്. കാൻസർ ബാധിതരായ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കീമോതെറാപ്പി ചികിത്സ നൽകുന്ന പ്രമുഖ കേന്ദ്രമാണിത്.(US strikes Iran, US Missiles Strike Near Childrens Cancer Hospital In Iran)
ശക്തമായ സ്ഫോടന ശബ്ദത്തെ തുടർന്ന് രോഗികളും അവരുടെ ബന്ധുക്കളും വലിയ പരിഭ്രാന്തിയിലായി. മുൻകരുതലിന്റെ ഭാഗമായി ആശുപത്രി അധികൃതർ ഉടൻ തന്നെ പീഡിയാട്രിക് കാൻസർ വാർഡിലെ കുട്ടികൾ ഉൾപ്പെടെയുള്ള രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആക്രമണത്തിൽ ആളപായമുണ്ടായോ എന്നതിനെക്കുറിച്ചോ ആശുപത്രി കെട്ടിടത്തിന് നേരിട്ട് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഹോർമൂസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ബുധനാഴ്ച മുതൽ ശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. ആണവ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ബുഷെഹർ, ബന്ദർ അബ്ബാസ്, ചാബഹാർ, ഖേഷ്ം തുടങ്ങിയ പ്രമുഖ തീരദേശ നഗരങ്ങളിലും അമേരിക്കൻ ആക്രമണമുണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ ആക്രമണം ഇനിയും വ്യാപിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Summary
US missile strikes hit the vicinity of Shahid Baghaei Hospital, a children’s cancer facility in Ahvaz, southwestern Iran, forcing panic-stricken medical staff to evacuate young patients. The strike is part of a broader, intensified US military campaign initiated to neutralize Iranian maritime threats in the Strait of Hormuz.


