ഹൈദരാബാദ്: ലിംഗംപള്ളി റെയിൽവേ സ്റ്റേഷന് സമീപം കർണാടക സ്വദേശിയായ സർക്കസ് തൊഴിലാളിയുടെ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്തർസംസ്ഥാന സംഘം പിടിയിലായി. ജൂൺ 30-ന് പുലർച്ചെ 2 മണിയോടെയാണ് മാളൻ ബൗരാവ് ശാന്ത ബായിയുടെ കുഞ്ഞിനെ ഓട്ടോറിക്ഷയിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.(Interstate kidnapping gang arrested in Hyderabad for abducting baby girl)
കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഉണർന്ന അമ്മ പ്രതികളെ പിന്തുടരാൻ ശ്രമിച്ചെങ്കിലും അവർ ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും, മൂന്ന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ പിടികൂടുകയും കുഞ്ഞിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.
കുട്ടികളില്ലാത്ത കൊൽക്കത്ത സ്വദേശിനിയായ റഹ്നുമ അലിയാണ് കുഞ്ഞിനെ ദത്തെടുക്കാനായി പണം നൽകി സഹായം തേടിയത്. ഇവരുടെ ബന്ധുവായ സീമ, സുഹൃത്തായ നാസിയ വഴി വികാരാബാദ് സ്വദേശിയായ സുബൈറിനെ വിവരമറിയിക്കുകയായിരുന്നു. സുബൈറും കൂട്ടാളി ഇർഫാനും ചേർന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുകയും ഓട്ടോറിക്ഷ വാടകയ്‌ക്കെടുത്ത് കൃത്യം നിർവ്വഹിക്കുകയുമായിരുന്നു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ശേഷം നാസിയയുടെ വീട്ടിലെത്തിച്ചു. പിന്നീട് കൊൽക്കത്തയിൽ നിന്ന് വിമാനമാർഗ്ഗം ഹൈദരാബാദിലെത്തിയ റഹ്നുമ അലിക്ക് കുഞ്ഞിനെ കൈമാറുന്നതിനായി സുബൈർ ഓൺലൈൻ വഴി 1.50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിരുന്നു. റഹ്നുമ അലി കുഞ്ഞുമായി കൊൽക്കത്തയിലേക്ക് രക്ഷപ്പെടുന്നതിന് തൊട്ടുമുമ്പാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്. കുഞ്ഞിനെ സുരക്ഷിതമായി അമ്മയ്ക്ക് തിരികെ നൽകി.
Story Summary
Hyderabad Police arrested an interstate gang for abducting a one-month-old baby girl from her mother, a circus worker, in Hyderabad. The kidnappers had conspired to sell the infant to a childless woman from Kolkata for Rs 1.50 lakh, but police apprehended all accused and safely restored the baby to her biological mother before the perpetrators could flee.

