കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നിവയിലെ സ്വർണ്ണം അപഹരിച്ച കേസുകളിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ ജയിൽമോചിതനായി (Sabarimala gold theft). അറസ്റ്റ് കഴിഞ്ഞ് 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.
പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം , നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തന്ത്രിയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച (ഫെബ്രുവരി 3) കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിലെ ജാമ്യഹർജി തിങ്കളാഴ്ച കോടതിയുടെ മുന്നിലെത്തിയിരുന്നു.
കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. ദ്വാരപാലക ശിൽപക്കേസിൽ നേരത്തെ ജാമ്യം ലഭിച്ചെങ്കിലും കട്ടിളപ്പാളി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ ഇദ്ദേഹത്തിന് പുറത്തിറങ്ങാൻ കഴിയൂ. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ 14 ദിവസത്തേക്ക് കൂടി കോടതി വീണ്ടും റിമാൻഡ് ചെയ്തു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ട് ഈ ആഴ്ച 90 ദിവസം പൂർത്തിയാകും.
മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ മുരാരി ബാബു, എസ്. ശ്രീകുമാർ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. വൈകാതെ തന്നെ മറ്റ് പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.

