ന്യൂഡൽഹി: പുതിയ മാസം പിറക്കുന്നതോടെ രാജ്യത്ത് സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നു (New Rules From July 1). റെയിൽവേ പിഴകൾ, പാസ്‌പോർട്ട് നിരക്കുകൾ, ഇന്ധന വിതരണം, ആദായനികുതി തുടങ്ങി വിവിധ മേഖലകളിലാണ് ജൂലായ് ഒന്ന് മുതൽ കേന്ദ്രസർക്കാർ പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തുന്നത്.
ട്രെയിൻ യാത്രക്കാർക്ക് കനത്ത പിഴ
ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ ഇരട്ടി പിഴ നൽകേണ്ടി വരും. നിലവിലുണ്ടായിരുന്ന 250 രൂപ പിഴത്തുക 500 രൂപയായാണ് ഉയർത്തിയത്. സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള കോച്ചുകളിൽ നിയമവിരുദ്ധമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് 2500 രൂപ വരെ പിഴ ചുമത്തും. കൂടാതെ, മറ്റൊരാളുടെ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുക, കോച്ചുകളിൽ ബഹളം വെക്കുക, അനുമതിയില്ലാതെ ട്രെയിനിൽ കച്ചവടം നടത്തുക എന്നിവയ്ക്കും കനത്ത പിഴ ഈടാക്കാനാണ് റെയിൽവേയുടെ തീരുമാനം.
പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിക്കും
രാജ്യത്ത് പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനുള്ള ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്. 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന്റെ ഫീസ് 1500 രൂപയിൽ നിന്ന് 2500 രൂപയായും, 60 പേജുള്ളതിന്റേത് 2000 രൂപയിൽ നിന്ന് 3500 രൂപയായും ഉയർത്തി. തത്കാൽ വിഭാഗത്തിൽ 36 പേജുള്ള പാസ്‌പോർട്ടിന് ഇനി മുതൽ 5000 രൂപയും 60 പേജുള്ളതിന് 6000 രൂപയും അപേക്ഷാ ഫീസായി നൽകണം.
പെട്രോൾ, ഡീസൽ നിയന്ത്രണങ്ങൾ പിൻവലിച്ചു
പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങൾ കണക്കിലെടുത്ത് പെട്രോൾ, ഡീസൽ എന്നിവ വൻതോതിൽ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം നാളെ മുതൽ പിൻവലിക്കും. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ജൂൺ 12-നാണ് പമ്പുകളിൽ നിന്ന് ഒരു ഉപഭോക്താവിന് പ്രതിദിനം പരമാവധി 200 ലിറ്റർ ഹൈ സ്പീഡ് ഡീസൽ മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയത്. കൂടാതെ വ്യാവസായിക ആവശ്യങ്ങൾക്കായി ചില്ലറ വിൽപ്പന പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നതിനും വിലക്കുണ്ടായിരുന്നു.
എൽപിജി വിലമാറ്റവും മറ്റ് പരിഷ്‌കാരങ്ങളും
വാണിജ്യ, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ പുതിയ മാറ്റങ്ങളുണ്ടാകും. ഇതോടൊപ്പം സിഎൻജി, പിഎൻജി, വിമാന ഇന്ധനം (ATF) എന്നിവയുടെ നിരക്കുകളും പുതുക്കി നിശ്ചയിക്കും. അതേസമയം ഡിജിറ്റൽ രേഖകൾ പുതുക്കുന്നവർക്ക് ആശ്വാസമായി, തിരിച്ചറിയൽ കാർഡുകളിൽ (Aadhaar) ഇമെയിൽ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഫീസ് പൂർണ്ണമായി ഒഴിവാക്കി. മുൻപ് ഇതിനായി 75 രൂപ ഈടാക്കിയിരുന്നു. ജൂലായ് ഒന്നു മുതൽ ഡിസംബർ വരെ പൊതുജനങ്ങൾക്ക് ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താം.
2025-26 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യേണ്ട അവസാന തീയതി 2026 ജൂലായ് 31 ആയിരിക്കുമെന്നും അതിനുശേഷം പിഴ ഈടാക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു. ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ (Self-Enumeration) പൂർത്തിയാക്കാനുള്ള സമയപരിധി ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും.
Story Summary: The Central Government is implementing major changes from July 1, including increased train travel fines and passport application fees. Meanwhile, retail fuel purchasing limits imposed due to Middle East tensions have been lifted, and free online email updates for identity cards will be available until December.

