കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്ത നഗരത്തിലെ തരാതല മേഖലയിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു (Kolkata Building Collapse). അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന നിരവധി തൊഴിലാളികളിൽ ചിലർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായാണ് വിവരം. ഏകദേശം 30 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അപകടത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഇതുവരെ പത്ത് പേരെ ജീവനോടെ പുറത്തെടുത്തതായി കൊൽക്കത്ത പൊലീസ് അറിയിച്ചു. രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.
ബുധനാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. നിർമാണത്തിലിരുന്ന മൂന്ന് നില ഗോഡൗണിന്റെ ഭാഗമായ ഇരുമ്പ് ബീമുകളും കോൺക്രീറ്റ് ഘടനകളും അപ്രതീക്ഷിതമായി തകർന്നുവീഴുകയായിരുന്നു. തൊഴിലാളികൾ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് അപകടമുണ്ടായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കെട്ടിടനിർമാണത്തിൽ ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചതാകാം അപകടത്തിന് കാരണമായതെന്ന സംശയം അഗ്നിശമനസേന ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചു. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊൽക്കത്ത പൊലീസും ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കാനുള്ള സാധ്യത കണക്കിലെടുത്ത് തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
സംഭവത്തെ തുടർന്ന് സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. നിർമാണ പ്രവർത്തനങ്ങളിൽ ചട്ടലംഘനമോ മറ്റ് ക്രമക്കേടുകളോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
Story Summary:Three people were killed after an under-construction three-storey building collapsed in Kolkata’s Taratala area. Rescue teams have saved 10 workers, while several others are feared trapped under the debris.

