ബാഗൽകോട്ട്: കർണാടകയിലെ ബാഗൽകോട്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പ്രാദേശികവാസികളുടെ ക്രൂരമർദ്ദനം. ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് ഒരു സ്ത്രീയുടെ ദേഹത്ത് തട്ടിയതിനെത്തുടർന്നാണ് രണ്ട് വിദ്യാർത്ഥികളെ സ്കൂൾ ജനാലയിൽ കെട്ടിയിട്ട് മർദ്ദിച്ചത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Two Students Brutally Assaulted By Locals In Karnataka Bagalkot After Cricket Ball Incident)
ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെ ബദാമി താലൂക്കിലെ നരേനൂർ ലംബാനി തണ്ടയിലുള്ള സർക്കാർ കന്നഡ പ്രൈമറി സ്കൂൾ അങ്കണത്തിലായിരുന്നു സംഭവം. അവധി ദിവസമായതിനാൽ സ്കൂൾ മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു കുട്ടികൾ. കളിക്കിടെ അബദ്ധത്തിൽ പന്ത് സമീപത്തുണ്ടായിരുന്ന ഒരു സ്ത്രീയുടെ ദേഹത്ത് തട്ടി. പ്രകോപിതയായ ഇവർ കുട്ടികളെ അസഭ്യം പറയുകയും, മറ്റ് നാട്ടുകാരെ കൂട്ടി കുട്ടികളെ ശിക്ഷിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു.
തുടർന്ന് പ്രതികൾ കുട്ടികളെ സ്കൂൾ കെട്ടിടത്തിന്റെ ഇരുമ്പ് ഗ്രില്ലിൽ കയർ ഉപയോഗിച്ച് കെട്ടിയിടുകയും കൈകൊണ്ടും ചെരുപ്പുകൊണ്ടും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ മുതിർന്നവർ ഇടപെട്ടാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രേണുക ഗോപാൽ ലമാനി, ബസവരാജ് ഗോപാൽ ലമാനി, അഭി ശിവപ്പ ലമാനി എന്നിവരെ കെരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടികൾക്കെതിരായ അക്രമം ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ബാഗൽകോട്ട് എസ്.പി വ്യക്തമാക്കി.
Story Summary
In a shocking incident in Karnataka’s Bagalkot district, two school boys were tied to a school window and assaulted by locals after a cricket ball accidentally hit a woman. Police have taken three individuals into custody and registered a case under the Bharatiya Nyaya Sanhita (BNS) as the investigation continues.

