ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും തുടർന്ന് ദാരുണമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 21 വയസ്സുകാരനായ റെഹാൻ അറസ്റ്റിലായി (Indore Murder Case). കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്വന്തം വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് റെഹാൻ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. കുട്ടി ബഹളം വെച്ചതോടെ നൈലോൺ കയർ ഉപയോഗിച്ച് കഴുത്ത് വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുകയും ഇഷ്ടിക കൊണ്ട് മുഖം അടിച്ചുതകർക്കുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് പ്രതി സ്വന്തം ഫ്ലാറ്റിലേക്ക് മാറ്റി. മുത്തശ്ശിയുടെ കട്ടിലിനടിയിലാണ് മൃതദേഹം ഒളിപ്പിച്ചത്. കാണാതായ കുട്ടിക്കായി റെഹാനും വീട്ടുകാർക്കൊപ്പം തിരച്ചിലിൽ പങ്കുചേർന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കെട്ടിടത്തിന്റെ ടെറസിൽ നിന്ന് കുട്ടിയുടെ ജാക്കറ്റും രക്തക്കറയും കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് റെഹാനെക്കുറിച്ച് സംശയം തോന്നി. ചോദ്യം ചെയ്യുന്നതിനിടെ റെഹാന്റെ കൈകളിലും കഴുത്തിലും നഖം കൊണ്ടുള്ള പാടുകൾ ശ്രദ്ധയിൽപ്പെട്ടു. അതിക്രമത്തിനിടെ കുട്ടി സ്വയം രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ പാടുകളായിരുന്നു ഇവ. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.
സംഭവത്തിൽ കൊലപാതകം, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.

