തിരുവനന്തപുരം: സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് വെറും സ്വപ്ന പദ്ധതികളുടെ വിഷ്-ലിസ്റ്റ് മാത്രമാണെന്ന് മുൻ ധനമന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഡോ. ടി.എം. തോമസ് ഐസക് (Thomas Isaac budget criticism). ആവശ്യത്തിന് പണമില്ലെങ്കിൽ മുൻഗണനകൾ പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യേണ്ടത്. അതിനു പകരം ‘രാമേശ്വരത്തെ ക്ഷൗരം’ പോലെ ഓരോ വലിയ പ്രഖ്യാപനങ്ങൾക്കും പേരിന് മാത്രം ടോക്കൺ പ്രൊവിഷൻ നൽകി സായൂജ്യമടയലല്ല ബജറ്റ് നിർവഹണമെന്ന് അദ്ദേഹം പരിഹസിച്ചു.
ബജറ്റിലെ ഭൂരിപക്ഷം പ്രൊജക്ടുകളോടും വ്യക്തിപരമായി യാതൊരു വിയോജിപ്പുമില്ല. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബജറ്റ് പ്രസംഗം വികസന ആശയങ്ങളുടെ നീണ്ടൊരു പട്ടികയാണ്. പക്ഷേ, അതിനൊന്നിനുമുള്ള പണം ബജറ്റിൽ വകയിരുത്തിയിട്ടില്ല. മുൻപ് കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ മൊത്തം ചെലവ് 2.18 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ പുതിയ പുതുക്കിയ ബജറ്റിൽ ഇത് 2.05 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഏതാണ്ട് 13,000 കോടി രൂപയുടെ കുറവാണിത്. ഇത്രയും കുറവ് വരുത്തിയിട്ടും പുതിയ ബജറ്റ് പ്രഖ്യാപനങ്ങൾക്ക് അധികച്ചെലവായി വകയിരുത്തിയിട്ടുള്ളത് വെറും 1080 കോടി രൂപ മാത്രമാണെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.
ഖജനാവിൽ പണമില്ലാത്തതുകൊണ്ട് വമ്പൻ പ്രഖ്യാപനങ്ങൾക്കെല്ലാം ടോക്കൺ തുക മാത്രമാണ് ബജറ്റിൽ വച്ചിട്ടുള്ളത്. എന്നിട്ടും 100 കോടി രൂപയേക്കാൾ കൂടുതൽ വകയിരുത്തിയിട്ടുള്ള പുതിയ പ്രഖ്യാപനങ്ങൾ മാത്രം കൂട്ടിയെടുത്താൽ 1700 കോടി രൂപ വരും. ഇത് ബജറ്റ് തുകയിൽ പ്രതിഫലിക്കാത്തതിന്റെ മറിമായം എന്താണെന്ന് മനസ്സിലാകുന്നില്ല. ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വരെ കവറേജ് നൽകാൻ ഉദ്ദേശിക്കുന്ന ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ക്ക് ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണ്. എന്നാൽ ഈ പദ്ധതി പ്രാവർത്തികമാക്കാൻ കുറഞ്ഞത് 7500 കോടി രൂപയെങ്കിലും വേണ്ടിവരും.
ഇതേ അവസ്ഥ തന്നെയാണ് മറ്റ് മേഖലകളിലും. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ആകെ വകയിരുത്തിയിരിക്കുന്നത് 100 കോടി രൂപയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ ഈയിടെ ഉദ്ഘാടനം ചെയ്ത ഒറ്റ സർജിക്കൽ ബ്ലോക്കിന്റെ മാത്രം നിർമ്മാണ ചെലവ് 375 കോടി രൂപയാണെന്ന് ഓർക്കണം. വൻകിട പദ്ധതികൾക്ക് ഇത്തരത്തിൽ ടോക്കൺ പ്രൊവിഷൻ നൽകി പ്രഖ്യാപിക്കുന്ന പഴയ സമ്പ്രദായം കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് സർക്കാർ അവസാനിപ്പിച്ചതായിരുന്നു. ആ കാലഹരണപ്പെട്ട രീതിയാണ് പുതിയ ബജറ്റിലൂടെ യു.ഡി.എഫ് വീണ്ടും മടക്കിക്കൊണ്ടുവന്നിരിക്കുന്നതെന്നും തോമസ് ഐസക് വ്യക്തമാക്കി.
Story Summary: Former Finance Minister Dr. TM Thomas Isaac criticized the new UDF Government’s budget, calling it a mere wish-list lacking real financial backing. He slammed the practice of allocating nominal token provisions for massive projects, comparing it to an incomplete haircut. Pointing out structural gaps, Isaac highlighted that the ‘Oommen Chandy Health Insurance Scheme’ requires ₹7,500 crore but received only ₹10 crore, proving that the budget figures do not align with reality.

