ഇന്ത്യയെക്കുറിച്ചുള്ള വിദേശ സോഷ്യൽ മീഡിയയിലെ തെറ്റിദ്ധാരണകളെ പൊളിച്ചെഴുതുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ചെന്നൈയിലെ മറീന ബീച്ചിൽ എത്തിയ ബ്രിട്ടീഷ് സഞ്ചാരി ജാക്ക് ഹീറ്റൺ ആണ് ബീച്ചിന്റെ വൃത്തിയും കാഴ്ചകളും കണ്ട് അമ്പരന്ന കാര്യം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത് (British tourist Marina Beach). ‘സോഷ്യൽ മീഡിയ എന്നോട് ഇന്ത്യയെക്കുറിച്ച് പറഞ്ഞതത്രയും നുണയാണ്’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. ലോകത്തിലെ രണ്ടാമത്തെ വലിയ നഗര ബീച്ചായ മറീന ബീച്ച് അങ്ങേയറ്റം വൃത്തിയായി കാണപ്പെട്ടത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഹീറ്റൺ വ്യക്തമാക്കുന്നു.
പതിനായിരത്തോളം ആളുകൾ ഒരേസമയം ബീച്ചിലുണ്ടായിരുന്നിട്ടും മാലിന്യങ്ങൾ തീരെ കുറവാണെന്നത് തന്നെ അമ്പരപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഇംഗ്ലണ്ടിലെ തീരങ്ങളിലെ വെള്ളത്തേക്കാൾ വ്യക്തത ചെന്നൈയിലെ ഈ തീരത്തുള്ള വെള്ളത്തിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാലിദ്വീപ് പോലെ ക്രിസ്റ്റൽ ക്ലിയർ ബ്ലൂ വാട്ടർ അല്ലെങ്കിലും, പ്രതീക്ഷിച്ചതിലും മികച്ചതാണ് ഈ ബീച്ച് എന്നും ഹീറ്റൺ വീഡിയോയിൽ കൂട്ടിച്ചേർക്കുന്നു. ഇന്ത്യയുടെ പല മനോഹരമായ സ്ഥലങ്ങളെക്കുറിച്ചും നെഗറ്റീവ് വാർത്തകൾ മാത്രം പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദ്യമുയർത്തുന്നു.
ഈ വീഡിയോയ്ക്ക് താഴെ വലിയ അഭിപ്രായപ്രകടനങ്ങളാണ് വരുന്നത്. നെഗറ്റീവ് വീഡിയോകൾക്ക് കൂടുതൽ വ്യൂസ് ലഭിക്കുമെന്നതുകൊണ്ടാണ് പലരും ഇന്ത്യയുടെ മോശം വശങ്ങൾ മാത്രം കാണിക്കാൻ ശ്രമിക്കുന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിക്കുന്നു. എന്തായാലും മറീന ബീച്ചിനെക്കുറിച്ചുള്ള ഹീറ്റണിന്റെ ഈ പോസ്റ്റ് ഇന്ത്യയിലെ വിനോദസഞ്ചാരത്തിന് വലിയ പിന്തുണയാണ് നൽകുന്നത്. ചെന്നൈയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലേക്ക് എത്തുന്ന ശുദ്ധജലത്തിന്റെ അളവ് കൂടുതലായതുകൊണ്ടാണ് വെള്ളത്തിന് പച്ചനിറം തോന്നുന്നതെന്ന് ശാസ്ത്രീയമായ വിശദീകരണങ്ങളും ചിലർ നൽകുന്നുണ്ട്.

