തിരുവനന്തപുരം: സ്വന്തം മണ്ണിൽ സഞ്ജു സാംസൺ നിരാശപ്പെടുത്തിയെങ്കിലും ഇഷാൻ കിഷന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം (India vs New Zealand T20). കാര്യവട്ടത്ത് നടന്ന അഞ്ചാം ട്വന്റി-20യിൽ ന്യൂസീലൻഡിനെ 46 റൺസിന് തോൽപ്പിച്ചതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് കൈക്കലാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന കൂറ്റൻ സ്കോറാണ് അടിച്ചെടുത്തത്. വെറും 42 പന്തിൽ സെഞ്ചുറി തികച്ച ഇഷാൻ, 10 സിക്സറുകളുടെ അകമ്പടിയോടെയാണ് കാര്യവട്ടത്തെ ഗാലറിയെ ഇളക്കിമറിച്ചത്. ഇഷാനൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ 137 റൺസിന്റെ കൂട്ടുകെട്ടാണ് സൂര്യ പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ ഹാർദിക്കും തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ 270 കടന്നു. അതേസമയം , ഹോം ഗ്രൗണ്ടിൽ വലിയ പ്രതീക്ഷയുമായെത്തിയ സഞ്ജു ആറ് റൺസെടുത്ത് പുറത്തായത് ആരാധകരെ നിരാശരാക്കി.
272 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ന്യൂസീലൻഡ് 19.4 ഓവറിൽ 225 റൺസിന് പുറത്തായി. 38 പന്തിൽ 80 റൺസെടുത്ത ഫിൻ അലൻ ഇന്ത്യയെ ഒരു ഘട്ടത്തിൽ വിറപ്പിച്ചെങ്കിലും അക്ഷർ പട്ടേൽ അലനെ വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
51 റൺസ് വഴങ്ങിയെങ്കിലും നിർണ്ണായകമായ 5 വിക്കറ്റുകൾ വീഴ്ത്തി അർഷ്ദീപ് കിവീസ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. 33 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തി അക്ഷറും മികച്ച പിന്തുണ നൽകി.
ലോകകപ്പിന് മുന്നോടിയായുള്ള അവസാനവട്ട ഒരുക്കങ്ങൾ ഗംഭീരമാക്കാൻ ഈ വിജയത്തോടെ ഇന്ത്യയ്ക്കായി.



