ബ്രസൽസ്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ടുണീഷ്യയെ തകർത്തെറിഞ്ഞ് ബെൽജിയത്തിന് വമ്പൻ വിജയം (Belgium vs Tunisia friendly match). സ്വന്തം തളത്തിൽ നടന്ന ഏകപക്ഷീയമായ പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബെൽജിയം വിജയം കൊയ്തത്. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആധിപത്യം പുലർത്തിയ ബെൽജിയത്തിനായി അഞ്ച് വ്യത്യസ്ത താരങ്ങളാണ് വലകുലുക്കിയത്.
മത്സരത്തിന്റെ 28-ാം മിനിറ്റിൽ ലിയാൻട്രോ ട്രൊസാർഡിലൂടെയാണ് ബെൽജിയം ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയിൽ ഈ ഒരു ഗോളിന്റെ ലീഡിലാണ് ടീം പിരിഞ്ഞതെങ്കിലും രണ്ടാം പകുതിയിൽ ടുണീഷ്യൻ പ്രതിരോധത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടമായി. 53-ാം മിനിറ്റിൽ ചാൾസ് ഡി കെറ്റെലെയ്റിലൂടെ ബെൽജിയം തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി.
തുടർന്ന് 65-ാം മിനിറ്റിൽ സൂപ്പർ താരം കെവിൻ ഡിബ്രുയിനും ലക്ഷ്യം കണ്ടതോടെ ടുണീഷ്യ പൂർണ്ണമായും പ്രതിരോധത്തിലായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലും ബെൽജിയം ആക്രമണം കടുപ്പിച്ചു. 85-ാം മിനിറ്റിൽ ഡോഡി ലൂക്കെബാക്കിയോയും 87-ാം മിനിറ്റിൽ നിക്കോളാസ് റാസ്കിനും കൂടി ഗോൾ നേടിയതോടെ ബെൽജിയത്തിന്റെ ഗോൾപട്ടിക തികഞ്ഞു. ലോകകപ്പിന് തൊട്ടുമുമ്പ് ടീമിലെ പ്രധാന താരങ്ങളെല്ലാം ഫോമിലേക്കുയർന്നത് ബെൽജിയത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
Story Summary: Belgium secured a commanding 5-0 victory over Tunisia in a pre-World Cup friendly match in Brussels. Five different players scored for the hosts, with Leandro Trossard, Charles De Ketelaere, Kevin De Bruyne, Dodi Lukebakio, and Nicolas Raskin all finding the back of the net.

