തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരും മുഖ്യമന്ത്രി വി.ഡി. സതീശനും ചേർന്ന് നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക ധവളപത്രത്തിനെതിരെ കടുത്ത ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ (KN Balagopal press meet). വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് കേരളത്തിന് ആറ് ലക്ഷം കോടി രൂപയുടെ കടമുണ്ടെന്ന് സഭയ്ക്ക് അകത്തും പുറത്തും നിരന്തരം ആരോപിച്ചിരുന്നു. എന്നാൽ അദ്ദേഹം തന്നെ ഇപ്പോൾ മുഖ്യമന്ത്രിയായി പുറത്തുവിട്ട ഔദ്യോഗിക രേഖകളിലൂടെ അന്ന് ഇടതുപക്ഷ സർക്കാർ പറഞ്ഞ കണക്കുകളായിരുന്നു ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബാലഗോപാൽ പറഞ്ഞു. സതീശന്റെ മുൻകാല വാദങ്ങൾ വെറും രാഷ്ട്രീയ പ്രസ്താവനകൾ മാത്രമായിരുന്നുവെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഖജനാവിന്റെ ദിവസം തോറുമുള്ള കൃത്യമായ ആഭ്യന്തര രേഖകൾ ഇത്തരത്തിൽ പരസ്യപ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വിശ്വാസ്യതയെ തകർക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേവലം ഇടതുപക്ഷത്തെയും പ്രതിപക്ഷത്തെയും ആക്രമിക്കാൻ വേണ്ടി മാത്രമുള്ള ഒരു രാഷ്ട്രീയ രേഖയായി ധവളപത്രത്തെ മാറ്റരുത്. സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ഇനി കിട്ടാനുള്ള വലിയ തുകകളെക്കുറിച്ചോ, കേരളത്തിനുള്ള ഗ്രാന്റുകൾ കേന്ദ്ര സർക്കാർ ബോധപൂർവ്വം വെട്ടിക്കുറച്ചതിനെക്കുറിച്ചോ ധവളപത്രത്തിൽ ഒന്നും പറയുന്നില്ലെന്ന് മുൻ ധനമന്ത്രി കുറ്റപ്പെടുത്തി.
പി.എം ശ്രീ (PM-SHRI) പദ്ധതിയിൽ മാത്രം 1500 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിക്കാനുണ്ട്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കേന്ദ്രം പെട്ടെന്ന് നിർത്തിവെയ്ക്കുമെന്ന് മുൻകൂട്ടി അറിയാൻ തങ്ങൾ ജ്യോത്സ്യം പഠിച്ചിട്ടില്ലെന്നും, അർഹമായ വിഹിതം നിഷേധിച്ച ബി.ജെ.പി സർക്കാരിനെ കുറ്റപ്പെടുത്താൻ ധൈര്യമില്ലാത്തവരാണ് പിണറായി വിജയൻ സർക്കാരിനെ വേട്ടയാടുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പട്ടികജാതി, വർഗ്ഗ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് കുടിശ്ശിക മുൻ സർക്കാർ നേരത്തെ തന്നെ തീർത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സതീശൻ സർക്കാരിന്റെ നയങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനാണെന്ന് ബാലഗോപാൽ ആഞ്ഞടിച്ചു. വൈദ്യുതി മേഖല പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനാണ് പുതിയ നീക്കം. ഈ പോക്കാണെങ്കിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (SIAL) വരെ വിറ്റഴിക്കാതിരുന്നാൽ കൊള്ളാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സർക്കാർ പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികൾ (സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ഉൾപ്പെടെ) നടപ്പിലാക്കാൻ എത്ര തുക ചിലവ് വരുമെന്നതിനെക്കുറിച്ച് ധവളപത്രത്തിൽ മിണ്ടിയിട്ടില്ലെന്നും, ഈ ഭീമമായ ചിലവിനെക്കുറിച്ച് പഠിക്കാൻ നിലവിലെ സമിതിയോട് തന്നെ സർക്കാർ ആവശ്യപ്പെടണമെന്നും കെ.എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.
Story Summary: Former Finance Minister K.N. Balagopal strongly criticized Chief Minister V.D. Satheesan’s economic white paper, stating it exposed the flaws in Satheesan’s previous claims as Opposition Leader regarding the state’s debt. Balagopal accused the new UDF government of hiding central fund cuts, setting a dangerous precedent by exposing daily treasury logs, and plotting to privatize public sector units like the power sector and SIAL.

