ജക്കാർത്ത: ഫ്രാൻസിൽ നിന്നുള്ള അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കി ഇന്തോനേഷ്യ. ഫ്രാൻസുമായി ഒപ്പിട്ട കോടിക്കണക്കിന് ഡോളറിന്റെ പ്രതിരോധ കരാറിലെ ആദ്യ മൂന്ന് വിമാനങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇന്തോനേഷ്യയിൽ എത്തിയത്. സുമാത്രയിലെ റോസ്മിൻ നുർജാദിൻ വ്യോമ താവളത്തിലാണ് ഈ വിമാനങ്ങൾ ലാൻഡ് ചെയ്തത്.(First batch of Rafale fighter jets from France arrives in Indonesia)
2021-ൽ ഒപ്പിട്ട 8.1 ബില്യൺ ഡോളറിന്റെ കരാർ പ്രകാരം ആകെ 42 റഫാൽ വിമാനങ്ങളാണ് ഇന്തോനേഷ്യ വാങ്ങുന്നത്. ഇതിന്റെ ആദ്യ ഗഡുവായാണ് മൂന്ന് വിമാനങ്ങൾ ഇപ്പോൾ എത്തിയത്. നിലവിൽ വ്യോമസേനയിലുള്ള പഴയ വിമാനങ്ങൾക്ക് പകരം റഫാൽ എത്തുന്നതോടെ ദക്ഷിണപൂർവ്വേഷ്യയിൽ വലിയ സൈനിക മേധാവിത്വം നേടാൻ ഇന്തോനേഷ്യക്ക് സാധിക്കും.
ഇന്ത്യക്ക് പിന്നാലെ റഫാൽ കരുത്ത് സ്വന്തമാക്കുന്ന ഏഷ്യൻ രാജ്യമായി ഇതോടെ ഇന്തോനേഷ്യ മാറി. ഈ വർഷം അവസാനത്തോടെ കൂടുതൽ വിമാനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ സ്പെഷ്യൽ ഫോഴ്‌സ് കമാൻഡർ കൂടിയായ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ കീഴിൽ പ്രതിരോധ ബജറ്റിൽ വലിയ വർദ്ധനവാണ് ഇന്തോനേഷ്യ വരുത്തുന്നത്.
48 KAAN യുദ്ധവിമാനങ്ങൾക്കായി തുർക്കിയുമായി കരാർ ഒപ്പിട്ടു കഴിഞ്ഞു. യുഎസിന്റെ F-15EX വിമാനങ്ങൾ വാങ്ങുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഫ്രഞ്ച് നിർമ്മിത യുദ്ധക്കപ്പലുകളും അന്തർവാഹിനികളും സ്വന്തമാക്കാനും ഇന്തോനേഷ്യക്ക് പദ്ധതിയുണ്ട്.



