കോഴിക്കോട്/തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്രവിജയം സമ്മാനിച്ച കോഴിക്കോട് ജില്ലയെ പുതിയ മന്ത്രിസഭയിൽ പൂർണ്ണമായും അവഗണിച്ചതിനെതിരെ പ്രവർത്തകർക്കിടയിൽ പരസ്യ പ്രതിഷേധം (Kozhikode UDF protest minister post exclusion). മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് (ലീഗ് ഹൗസ്) മുന്നിൽ പാർട്ടി നേതൃത്വത്തിനെതിരെ കരിങ്കൊടിയും പ്രതിഷേധ പോസ്റ്ററുകളും പതിച്ചായിരുന്നു അണികൾ അമർഷം രേഖപ്പെടുത്തിയത്. വി.ടി. ബൽറാം, ചാണ്ടി ഉമ്മൻ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ പ്രമുഖ നേതാക്കൾ മന്ത്രിസഭയ്ക്ക് പുറത്തായതിലുള്ള നിരാശ തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ വേദിയിലും യുഡിഎഫ് പ്രവർത്തകർ മറച്ചുവെച്ചില്ല.
കോഴിക്കോട് ജില്ലയിലെ ആകെ 13 നിയമസഭാ സീറ്റുകളിൽ 12 എണ്ണവും യു.ഡി.എഫിന് നൽകിയാണ് ജില്ല ഇത്തവണ ശക്തമായ പിന്തുണ പ്രഖ്യാപിച്ചത്. കോൺഗ്രസും മുസ്ലിം ലീഗും മത്സരിച്ച മുഴുവൻ സീറ്റുകളിലും ജില്ലയിൽ വിജയിച്ചിരുന്നു. അതുകൊണ്ടുതന്നെ കുറഞ്ഞത് രണ്ട് മന്ത്രിസ്ഥാനമെങ്കിലും കോഴിക്കോടിന് ലഭിക്കുമെന്ന് പ്രാദേശിക യു.ഡി.എഫ് നേതൃത്വവും പ്രവർത്തകരും ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ ഒരു മന്ത്രിസ്ഥാനം പോലും നൽകാതെ ജില്ലയെ പൂർണ്ണമായി തഴഞ്ഞതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.
കോഴിക്കോട്ടെ ലീഗ് ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ലീഗ് നേതൃത്വത്തിനെതിരെ കടുത്ത ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പാർട്ടിയിലെ ജൂനിയറായ വി.ഇ. അബ്ദുൾ ഗഫൂറിന് (പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം നോർത്ത് ബ്ലോക്കിൽ ഓഫീസ് അനുവദിച്ച നേതാവ്) മന്ത്രിസ്ഥാനം നൽകിയതിനെ ചൂണ്ടിക്കാട്ടി, ‘അദ്ദേഹത്തിന് എന്താണ് അധിക യോഗ്യതയെന്ന്’ പോസ്റ്ററുകളിലൂടെ പ്രവർത്തകർ ചോദിക്കുന്നു. വടകര പുറമേരിയിലും യു.ഡി.എഫ് പ്രവർത്തകർ പരസ്യ പ്രതിഷേധ പ്രകടനം നടത്തി.
മന്ത്രിസ്ഥാനം ഉറപ്പായിരുന്ന പല മുതിർന്ന നേതാക്കളും തങ്ങളെ തഴഞ്ഞതിലുള്ള നീരസം പല രീതികളിൽ പ്രകടിപ്പിച്ചു കഴിഞ്ഞു.
മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന മുൻനിര കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ഫേസ്ബുക്കിലൂടെയാണ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ‘തൃത്താലയുടെ എം.എൽ.എ’ എന്ന വാചകത്തോടെ സ്വന്തം ഫോട്ടോ മാത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ നീരസ പ്രകടനം.
ക്യാബിനറ്റ് പദവി ലഭിക്കാതെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഒതുക്കപ്പെട്ടതിലുള്ള നിരാശ ഷാനിമോൾ ഉസ്മാനും മറച്ചുവെച്ചില്ല.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ ഓർത്തഡോക്സ് സഭയും കടുത്ത പ്രതിഷേധത്തിലാണ്. ഇതിന്റെ പ്രതിഫലനമെന്നോണം, മറ്റ് മന്ത്രിമാർ വാഹനവ്യൂഹങ്ങളിൽ എത്തിയപ്പോൾ ഒരു കൂട്ടം അനുയായികൾക്കൊപ്പം ജഗതിയിലെ വസതിയിൽ നിന്നും സത്യപ്രതിജ്ഞാ വേദിയിലേക്ക് കാൽനടയായി നടന്നാണ് ചാണ്ടി ഉമ്മൻ എത്തിയത്.
വിജയാഹ്ലാദത്തിനിടയിലും മലബാർ മേഖലയോട് കാണിച്ച അവഗണനയും സീനിയോറിറ്റി മറികടന്നുള്ള മന്ത്രിപദവി വിഭജനവും വരും ദിവസങ്ങളിൽ യു.ഡി.എഫിനുള്ളിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിതുറക്കുമെന്നാണ് സൂചനകൾ.
Story Summary: UDF workers and factions have erupted in protest over the complete exclusion of Kozhikode district from the newly formed Satheesan cabinet, despite winning 12 out of 13 seats in the region. Black flags and defaming posters emerged outside the Muslim League state headquarters challenging the selection of junior MLA V.E. Abdul Gafoor over veterans. Prominent leaders like V.T. Balram expressed discontent via social media, while Chandy Oommen’s exclusion provoked backlash from the Orthodox Church, prompting him to walk on foot to the swearing-in ceremony alongside disappointed supporters.

