ബീജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുവാങ്ഷി പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ രണ്ട് പേർ മരിക്കുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു (China Earthquake). റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ലിയുഷൗ നഗരത്തിൽ നിന്നും ഏഴായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ പ്രദേശത്തെ 13 കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സി.സി.ടി.വി റിപ്പോർട്ട് ചെയ്തു. അപകടത്തിൽ പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. ദുരന്തബാധിത പ്രദേശത്ത് നിലവിൽ ആരുടേയും ജീവന് ഭീഷണിയില്ലെന്ന് സിൻഹുവ വാർത്താ ഏജൻസി വ്യക്തമാക്കി. ഭൂചലനത്തെ തുടർന്ന് റെയിൽവേ ലൈനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ പരിശോധന നടത്തുന്നതിനാൽ ഈ മേഖലയിൽ ഗതാഗത തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം പ്രവിശ്യയിലെ ആശയവിനിമയ സംവിധാനങ്ങൾ, വൈദ്യുതി, കുടിവെള്ളം, ഗ്യാസ് വിതരണം എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
Summary: A 5.2-magnitude earthquake struck China’s southwestern Guangxi region early Monday, resulting in two confirmed deaths and one person missing. The quake forced the evacuation of over 7,000 residents in Liuzhou city as search and rescue operations commenced. State media reported that thirteen buildings collapsed, and railway authorities warned of temporary transport disruptions while inspecting infrastructure integrity, though local power and communication lines remain functional.

