ന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് നിർണ്ണായകമായ ഈ പ്രഖ്യാപനമുണ്ടാവുക.(India-EU Trade Agreement to be announced today)
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ്ടെർ ലെയ്‌നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കരാറുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ ഇന്നലെ പൂർത്തിയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ ഔദ്യോഗിക പ്രഖ്യാപനം.
കരാറിലെ നിയമപരമായ വശങ്ങൾ പൂർണ്ണമായി പരിശോധിച്ച ശേഷമായിരിക്കും ഇരുവിഭാഗവും അന്തിമ രേഖയിൽ ഒപ്പിടുക. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏകദേശം ആറുമാസം എടുക്കും. അടുത്ത വർഷത്തോടെ സ്വതന്ത്ര വ്യാപാര കരാർ പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യൂറോപ്യൻ യൂണിയനുമായുള്ള മികച്ച സാമ്പത്തിക സംയോജനത്തിന് ഈ കരാർ വഴിതുറക്കുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ വ്യക്തമാക്കി. ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ നീങ്ങുന്നത് കയറ്റുമതി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ വൻ വർദ്ധനവ് ഉണ്ടാകാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും ഈ കരാർ ഉപകരിക്കും.



