ലണ്ടൻ: അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുയർത്തിയ ‘എംവി ഹോണ്ടിയസ്’ ആഡംബര ക്രൂയിസ് കപ്പലിലെ ഹാന്റാ വൈറസ് ബാധയ്ക്ക് പിന്നാലെ ബ്രിട്ടനിലും കടുത്ത ജാഗ്രതാ നിർദ്ദേശം. കപ്പലിലെ യാത്രക്കാരുമായും ജീവനക്കാരുമായും സമ്പർക്കത്തിലുണ്ടായിരുന്ന വെയിൽസ് സ്വദേശികളായ ഏതാനും പേരെ പബ്ലിക് ഹെൽത്ത് വെയിൽസും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും ചേർന്ന് കർശന നിരീക്ഷണത്തിലാക്കി. കപ്പലിൽ പടർന്നുപിടിച്ച മാരകമായ ‘ആന്റിസ്’ സ്ട്രെയിൻ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാലാണ് അതീവ ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. എന്നാൽ പൊതുജനങ്ങൾക്കിടയിൽ നിലവിൽ വൈറസ് വ്യാപന സാധ്യത വളരെ കുറവാണെന്ന് അധികൃതർ വ്യക്തമാക്കി.(Hantavirus Outbreak MV Hondius Cruise Ship UK Wales Passengers Monitored)
അർജന്റീന, അന്റാർട്ടിക്ക, സൗത്ത് അറ്റ്‌ലാന്റിക് മേഖലകളിൽ സർവീസ് നടത്തിയ ‘ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ്’ കമ്പനിയുടെ ‘എംവി ഹോണ്ടിയസ്’ കപ്പലിലാണ് ഈ വർഷത്തെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധി രൂപപ്പെട്ടത്. ശ്വാസകോശ സംബന്ധമായ കടുത്ത അസുഖങ്ങളെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന മൂന്ന് പേർ മരണപ്പെടുകയും 11 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തതോടെയാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ രംഗത്തെത്തിയത്. കപ്പലിൽ ആകെ 147 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ദക്ഷിണ അമേരിക്കയിലെ കാടുകളിൽ വന്യജീവി നിരീക്ഷണത്തിനും പക്ഷി നിരീക്ഷണത്തിനുമായി പോയ യാത്രക്കാർക്ക് അവിടെയുള്ള എലികളിൽ നിന്നായിരിക്കാം വൈറസ് ബാധിച്ചതെന്നാണ് നിഗമനം. കപ്പൽ യാത്ര അവസാനിപ്പിച്ച് വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയ യാത്രക്കാരെ കണ്ടെത്താൻ നിലവിൽ യുകെ, അമേരിക്ക, ഓസ്‌ട്രേലിയ, ഫ്രാൻസ്, സിംഗപ്പൂർ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ വലിയ തോതിലുള്ള കോൺടാക്ട് ട്രേസിങ് നടത്തിവരികയാണ്.
എന്താണ് ആന്റിസ് സ്ട്രെയിൻ?
സാധാരണയായി ഹാന്റാ വൈറസ് എലി പോലുള്ള ജീവികളുടെ മൂത്രം, കാഷ്ഠം, ഉമിനീര് എന്നിവയിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. എന്നാൽ ഈ കപ്പലിൽ കണ്ടെത്തിയ ‘ആന്റിസ് സ്ട്രെയിൻ’ വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഏക ഹന്താവൈറസ് ഇനമാണ്. കോവിഡിനെയോ ഫ്ലൂവിനെയോ പോലെ വായുവിലൂടെ ഇത് വേഗത്തിൽ പകരില്ലെങ്കിലും, കപ്പൽ മുറികൾ പോലുള്ള അടഞ്ഞ സ്ഥലങ്ങളിൽ ദീർഘനേരം ഒന്നിച്ച് കഴിയുന്നവരിലേക്ക് സമ്പർക്കത്തിലൂടെയും ശ്വാസകോശ ദ്രവങ്ങളിലൂടെയും ഇത് പകരാം.
വൈറസ് ബാധിച്ചാൽ ആദ്യ ഘട്ടത്തിൽ പനി, കടുത്ത തളർച്ച, വിറയൽ, തലവേദന, പേശി വേദന, ഓക്കാനം, ഛർദ്ദി, വയറുവേദന എന്നിവയാണ് പ്രകടമാകുക. എന്നാൽ രോഗം മൂർച്ഛിക്കുന്നതോടെ കടുത്ത ചുമ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുകയും ശ്വാസകോശത്തിൽ നീര് നിറയുന്ന ‘ഹന്താവൈറസ് പൽമണറി സിൻഡ്രോം’ എന്ന മാരകാവസ്ഥയിലേക്ക് മാറുകയും ചെയ്യും. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 1 മുതൽ 8 ആഴ്ചകൾക്കുള്ളിലാണ് ലക്ഷണങ്ങൾ പുറത്തുവരിക. അതിനാൽ സംശയമുള്ളവരെ 42 മുതൽ 45 ദിവസങ്ങൾ വരെ നിരീക്ഷിക്കും. കപ്പൽ യാത്രക്കാരുമായി സമ്പർക്കമുള്ളവർക്ക് എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് യുകെ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
Story Summary
Public Health Wales and the UKHSA are closely monitoring locals who may have come into contact with passengers of the MV Hondius cruise ship following a deadly hantavirus outbreak. The cluster has caused three deaths globally, raising concerns among scientists as it involves the rare Andes strain, which is uniquely capable of limited person-to-person transmission through prolonged close contact.

