മുംബൈ: മീരാ ഗാവുഠാൻ മേഖലയിലെ ബസ് സ്റ്റോപ്പിൽ വെച്ച് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി പരസ്യമായി ശിക്ഷിച്ചു (Mira Road Molestation Case). സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ശിവസേന (ഷിൻഡെ വിഭാഗം) പ്രാദേശിക നേതാവ് വിക്രം പ്രതാപ് സിംഗാണ് പ്രതിയെ പിടികൂടിയത്. തിരക്കുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന യുവതിയോട് പ്രതി മോശമായി പെരുമാറുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിക്രം പ്രതാപ് സിംഗ് പ്രതിയെ തടഞ്ഞുവെക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് തെറ്റ് ഏറ്റുപറയിപ്പിച്ച ശേഷം പൊതുമധ്യത്തിൽ വെച്ച് ഏത്തമിടീച്ചാണ് (squats) ഇയാളെ വിട്ടയച്ചത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും നിയമം കൈയ്യിലെടുക്കുകയല്ല, മറിച്ച് ഇത്തരം ക്രിമിനലുകൾക്ക് ഉടനടി പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും വിക്രം പ്രതാപ് സിംഗ് പ്രതികരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഔദ്യോഗികമായി കേസെടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ മുംബൈയിൽ സജീവമായിട്ടുണ്ട്.
Story Summary: A man was caught and publicly punished by a local leader for allegedly molesting a woman at a bus stop in Mira Gaothan, Mumbai. The incident, captured on CCTV, shows the accused misbehaving with a woman in broad daylight. Vikram Pratap Singh, a local Shiv Sena (Shinde faction) leader, intervened, thrashed the accused, and forced him to do squats as a form of public punishment.

