കോഴിക്കോട്: എലത്തൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ വൈശാഖൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള ബന്ധം കുടുംബം അറിയുമോ എന്ന ഭയത്തിലായിരുന്നു ഈ നീക്കം.(Man in custody for killing woman after urging her to commit suicide)
വൈശാഖന്റെ ഇൻഡസ്ട്രിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ ആത്മഹത്യയാണെന്ന് കരുതിയിരുന്നെങ്കിലും സംഭവസ്ഥലത്തെ അസ്വാഭാവികതയും പൊലീസിന്റെ വിശദമായ അന്വേഷണവുമാണ് സത്യം പുറത്തുകൊണ്ടുവന്നത്.
ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വൈശാഖൻ യുവതിയെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്നതിനിടെ വൈശാഖൻ പെട്ടെന്ന് യുവതി നിന്നിരുന്ന സ്റ്റൂൾ തട്ടിമാറ്റി. യുവതി മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം വൈശാഖൻ സ്വന്തം കഴുത്തിലെ കുരുക്ക് അഴിച്ച് രക്ഷപ്പെടുകയായിരുന്നു.



