കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാജി വെക്കാൻ കൂട്ടാക്കാതിരുന്ന മുഖ്യമന്ത്രി മമത ബാനർജിയെ പുറത്താക്കി ഗവർണർ ഉത്തരവിറക്കി. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിച്ചതും മമത ബാനർജി സ്ഥാനം ഒഴിയാൻ തയ്യാറാകാത്തതുമാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങാൻ ഗവർണറെ പ്രേരിപ്പിച്ചത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ശുപാർശ അദ്ദേഹം കേന്ദ്രത്തിന് കൈമാറി.(Governor Recommends Presidents Rule In West Bengal After Mamata Banerjee Refuses To Resign)
തിരഞ്ഞെടുപ്പ് ഫലം വന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും ജനവിധി അംഗീകരിക്കാനോ രാജിവയ്ക്കാനോ മമത ബാനർജി തയ്യാറായിരുന്നില്ല. ഫലം അട്ടിമറിച്ചതാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് തൃണമൂൽ കോൺഗ്രസ്. എന്നാൽ ഗവർണറുടെ നീക്കത്തോടെ സംസ്ഥാനത്ത് ‘കെയർടേക്കർ’ മുഖ്യമന്ത്രി എന്ന പദവിയും ഇല്ലാതാകും.
അതേസമയം, രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ മമതയുടെ വിശ്വസ്തരായ ഉന്നത ഉദ്യോഗസ്ഥർ കൂട്ടത്തോടെ സ്ഥാനമൊഴിഞ്ഞു. മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവർ തങ്ങളുടെ ഉപദേശക സ്ഥാനങ്ങൾ രാജിവെച്ചു. പ്രിൻസിപ്പൽ സെക്രട്ടറി മനോജ് പന്ത്, സാമ്പത്തിക വിദഗ്ധൻ അഭിരൂപ് സർക്കാർ, അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത എന്നിവരും പടിയിറങ്ങിയത് മമത ക്യാമ്പിന് വൻ തിരിച്ചടിയായി.
Story Summary
West Bengal Governor R.N. Ravi has dismissed the Mamata Banerjee government and recommended President’s rule after she refused to resign following the election defeat. As the assembly’s term expired today, high-ranking officials and advisors close to the Chief Minister have also stepped down from their positions.

