മീററ്റ് (യു.പി): ഉത്തർപ്രദേശിലെ മീററ്റിൽ മരിച്ച മകളുടെ മൃതദേഹം സംസ്കരിക്കാതെ നാല് മാസത്തോളം മുറിക്കുള്ളിൽ സൂക്ഷിച്ച 76-കാരനായ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു (Father Keeps Daughter Body Home). മീററ്റ് സദർ ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ തെലി മൊഹല്ലയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശിയും വിദ്യാഭ്യാസ വകുപ്പിലെ വിരമിച്ച ഭരണനിർവ്വഹണ ഉദ്യോഗസ്ഥനുമായ ഉദയ് ഭാനു ബിശ്വാസാണ് പിടിയിലായത്.
ഇയാളുടെ മകൾ പ്രിയങ്ക ബിശ്വാസ് (35) കഴിഞ്ഞ വർഷം ഡിസംബറിലാണ് അസുഖം ബാധിച്ച് മരിച്ചത്. എന്നാൽ വിവരം ആരെയും അറിയിക്കാതെ ഇയാൾ മൃതദേഹം വീടിനുള്ളിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. ദുർഗന്ധം പുറത്തുവരാതിരിക്കാൻ പെർഫ്യൂമുകൾ ഉപയോഗിച്ചതായും അയൽവാസികൾക്ക് സംശയം തോന്നാതിരിക്കാൻ വീടിന് ചുറ്റും മാലിന്യങ്ങൾ കുന്നുകൂട്ടിയതായും പോലീസ് പറഞ്ഞു.
മൃതദേഹം വീട്ടിൽ പൂട്ടിയിട്ട ശേഷം ഇയാൾ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു. അടുത്തിടെ ഇയാൾ തിരിച്ചെത്തിയതിന് പിന്നാലെ വീട്ടിലെത്തിയ ബന്ധുക്കൾക്ക് കടുത്ത ദുർഗന്ധം അനുഭവപ്പെടുകയും തുടർന്ന് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഒരു മുറിക്കുള്ളിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
പ്രിയങ്ക ബിശ്വാസ് അസുഖം ബാധിച്ചാണ് മരിച്ചതെന്ന് പിതാവ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ മൃതദേഹം മറവ് ചെയ്യാതെ സൂക്ഷിച്ചതിലെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. മരണത്തിൽ മറ്റ് ദുരൂഹതകളുണ്ടോ എന്ന് ഫോറൻസിക് സംഘം പരിശോധിക്കുന്നുണ്ട്. മാനസികമായ അസ്വസ്ഥതകളാണോ ഇത്തരം ഒരു പ്രവർത്തിയിലേക്ക് നയിച്ചതെന്നും പോലീസ് അന്വേഷിക്കുന്നു.
Story Summary: A 76-year-old retired official was detained in Meerut, UP, after he kept his 35-year-old daughter’s body locked in a room for four months following her death due to illness. The incident came to light after relatives alerted the police to a strong stench emanating from the house, leading to the discovery of skeletal remains.

