ഹാമിർപൂർ (യു.പി): ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുനാ നദിയിൽ ബോട്ട് മുങ്ങി ആറുപേരെ കാണാതായി (Hamirpur Boat Accident). ഘടംപൂരിൽ നിന്നും ഒമ്പത് യാത്രക്കാരുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കാണാതായവരിൽ ഒരു സ്ത്രീയും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. ബോട്ടിലുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.
പതിവ് യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് ഗോയൽ അറിയിച്ചു. ബോട്ട് മറിഞ്ഞതല്ലെന്നും, ഉള്ളിലേക്ക് വെള്ളം കയറി തനിയെ മുങ്ങിപ്പോകുകയായിരുന്നുവെന്നുമാണ് രക്ഷപ്പെട്ട ബോട്ട്മാൻ നൽകിയ മൊഴി. കാണാതായ കുട്ടികൾ 5 മുതൽ 15 വയസ്സ് വരെ പ്രായമുള്ളവരാണ്.
എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ്, ഫ്ലഡ് റിലീഫ് യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയാണ്. ബി.ജെ.പി എം.എൽ.എ മനോജ് പ്രജാപതി, ബന്ദ ഡിവിഷൻ ഡി.ഐ.ജി രാജേഷ് യാഷ് എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പൂർണ്ണമായ റിപ്പോർട്ട് നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ 30-ന് മധ്യപ്രദേശിലെ ജബൽപൂരിലും സമാനമായ ബോട്ട് അപകടം നടന്നിരുന്നു. ബാർഗി അണക്കെട്ടിൽ ടൂറിസം വകുപ്പിന്റെ ക്രൂയിസ് ബോട്ട് മറിഞ്ഞുണ്ടായ ആ അപകടത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്.
Story Summary: Six people, including a woman and five children, went missing after a boat sank in the Yamuna River in Uttar Pradesh’s Hamirpur district. Three passengers managed to swim to safety. SDRF and NDRF teams are conducting a search operation, while authorities reported that the boat sank due to water entering the vessel.

