ബൊഗോട്ട: കൊളംബിയയിലെ സുതാതൗസ മുനിസിപ്പാലിറ്റിയിലുള്ള കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെട്ടു (Colombia Coal Mine Explosion). ആറ് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ ഖനിക്കുള്ളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് 72 കിലോമീറ്റർ അകലെയുള്ള ‘ലാ സിസ്കുഡ’ ഖനിയിലാണ് ദുരന്തമുണ്ടായത്. ഖനിക്കുള്ളിൽ മീഥെയ്ൻ വാതകം അമിതമായി അടിഞ്ഞുകൂടിയതാണ് സ്ഫോടനത്തിന് കാരണമായതെന്ന് നാഷണൽ മൈനിംഗ് ഏജൻസി വ്യക്തമാക്കി. സ്ഫോടനം നടക്കുമ്പോൾ ഏകദേശം 600 മീറ്റർ താഴ്ചയിലായിരുന്നു തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. 15 തൊഴിലാളികളാണ് ഖനിക്കുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെടുകയും ആറ് പേരെ പരിക്കുകളോടെ രക്ഷാപ്രവർത്തകർ പുറത്തെത്തിക്കുകയും ചെയ്തു.
കാർബോണറ ലോസ് പിനോസ് എന്ന കമ്പനി നിയമപരമായി പ്രവർത്തിപ്പിക്കുന്ന ഖനിയാണിതെങ്കിലും സുരക്ഷാ വീഴ്ചകൾ ഉണ്ടായതായാണ് സൂചന.
ഏപ്രിൽ 9-ന് നാഷണൽ മൈനിംഗ് ഏജൻസി ഈ ഖനിയിൽ പരിശോധന നടത്തിയിരുന്നു. മീഥെയ്ൻ വാതകം അടിഞ്ഞുകൂടാൻ സാധ്യതയുള്ളതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കണമെന്ന് കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നു. ഏജൻസിയുടെ ഈ നിർദ്ദേശങ്ങൾ വന്ന് ആഴ്ചകൾക്ക് ശേഷമാണ് ദുരന്തം സംഭവിച്ചത് എന്നത് ഗൗരവകരമായ സുരക്ഷാ വീഴ്ചയായി കണക്കാക്കപ്പെടുന്നു. ക്യൂന്റിനമാർക്ക ഗവർണർ ജോർജ് എമിലിയോ റേയുടെ നേതൃത്വത്തിൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വായുസഞ്ചാരത്തിന്റെ കുറവും സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയും കാരണം കൊളംബിയയിൽ ഖനി അപകടങ്ങൾ പതിവാണെങ്കിലും, നിയമപരമായി പ്രവർത്തിക്കുന്ന ഖനിയിൽ ഇത്രയും വലിയൊരു സ്ഫോടനം നടന്നത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.
Story Summary: Nine miners were killed and six injured in a coal mine explosion in Sutatausa, Colombia, caused by methane gas accumulation. Despite a safety warning issued by the National Mining Agency on April 9, the disaster occurred at the legally operated La Siscuda mine.

