ന്യൂഡൽഹി: പവൻ ഖേരയ്ക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ കോൺഗ്രസ് നേതൃത്വം സ്വാഗതം ചെയ്തു. ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വിജയിച്ചുവെന്നും മനു അഭിഷേക് സിങ്വി പറഞ്ഞു.(It was a fight for justice, Abhishek Singhvi on Pawan Khera getting anticipatory bail)
പവൻ ഖേരയ്ക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സിങ്വി ആരോപിച്ചു. ഖേരയ്ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മോശം ഭാഷയാണ് ഉപയോഗിച്ചതെന്ന് കോടതി നിരീക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. തന്റെ ശൈലി ഹിമന്ത തിരുത്തണമെന്നും സിങ്വി ആവശ്യപ്പെട്ടു.
ഇന്ന് വിജയിച്ചത് ഇന്ത്യൻ ഭരണഘടനയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. ബിജെപി നിരന്തരം തകർക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയെയാണ്. കോടതി വിധിയിലൂടെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കപ്പെട്ടിരിക്കുന്നു. ഇന്ന് സന്തോഷത്തിന്റെ ദിനമാണ്, ജയറാം രമേശ് വ്യക്തമാക്കി.

