ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കെതിരെയുള്ള രണ്ടാമത്തെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. സമാന സ്വഭാവമുള്ള മറ്റൊരു ഹർജിയിൽ ഇൻകം ടാക്സ് ഡയറക്ടർ ജനറലിന് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ജൂൺ 3-നകം ഈ നോട്ടീസിന് മറുപടി നൽകാനാണ് ഉത്തരവ്. പുതിയ ഹർജി തള്ളിയതിന്റെ വിശദമായ കാരണങ്ങൾ വൈകുന്നേരത്തോടെ കോടതി പുറപ്പെടുവിക്കും. വിജയ്ക്ക് പുറമെ എഐഎഡിഎംകെ സ്ഥാനാർത്ഥികളായ ഡി. ജയകുമാർ, സി.വി. ഷണ്മുഖം എന്നിവർക്കെതിരെയുള്ള ഹർജികളും കോടതി തള്ളിയിട്ടുണ്ട്.(Madras High Court dismisses plea seeking inquiry into TVK chief Vijay’s assets)
ചെന്നൈ കൊടുങ്ങൈയൂർ സ്വദേശിയായ എം.പി. വെങ്കിടേഷ് എന്ന വോട്ടറാണ് പുതിയ ഹർജി നൽകിയത്. വിജയ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ഇയാളുടെ പ്രധാന വാദം. തന്റെ ഭാര്യ സംഗീതയ്ക്ക് 12.6 കോടി രൂപ വായ്പ നൽകിയതായി വിജയ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുവരും തമ്മിൽ കുടുംബതർക്കങ്ങൾ നിലനിൽക്കുന്നു എന്ന വാർത്തകൾക്കിടെ ഈ ഇടപാടിൽ ദുരൂഹതയുണ്ടെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.
എജ്യുക്കേഷണൽ ട്രസ്റ്റിന് 20 കോടി രൂപ കൈമാറിയതും കൃത്യമായി വിശദീകരിച്ചിട്ടില്ല. വലിയ തുകകൾ വായ്പ നൽകിയതായി കാണിക്കുമ്പോഴും തനിക്ക് യാതൊരു കടബാധ്യതകളുമില്ലെന്ന് വിജയ് അവകാശപ്പെടുന്നത് വിരോധാഭാസമാണെന്നും ഹർജിയിൽ പറയുന്നു. വിഘ്നേഷ് എന്ന മറ്റൊരു വോട്ടർ നേരത്തെ നൽകിയ ഹർജിയിൽ വിജയ് രണ്ട് മണ്ഡലങ്ങളിൽ (പെരമ്പൂർ, തിരുച്ചി ഈസ്റ്റ്) നൽകിയ സത്യവാങ്മൂലങ്ങൾ തമ്മിൽ 100 കോടി രൂപയുടെ വ്യത്യാസമുണ്ടെന്ന് ആരോപിച്ചിരുന്നു.

