ബംഗളൂരു: ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വർണ്ണവും തട്ടിയെടുത്തെന്ന പരാതിയുമായി ബംഗളൂരുവിലെ യുവാവ് (Instagram Influencer Honeytrap). മേക്കപ്പ് ക്ലിനിക്ക് നടത്തുന്ന കാർത്തിക് പുത്ത (31) ആണ് പരാതിക്കാരൻ. സംഭവത്തിൽ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ സാധന ഷെട്ടിക്കെതിരെ ജയനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2024-ൽ കാർത്തിക്കിന്റെ സ്ഥാപനത്തിന്റെ പ്രൊമോഷൻ ജോലികൾക്കായാണ് സാധന ഷെട്ടി ഇയാളെ സമീപിക്കുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇരുവരും ഒപ്പമുള്ള സ്വകാര്യ നിമിഷങ്ങളും സംഭാഷണങ്ങളും കാർത്തിക്കിന്റെ അറിവില്ലാതെ സാധന പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പിന്നീട് ഭീഷണി തുടങ്ങിയത്.
ഭീഷണിയെത്തുടർന്ന് 10 ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും ഐഫോൺ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളും കാർത്തിക് ഇവർക്ക് നൽകി. 1.5 കോടി രൂപയുടെ ആവശ്യം: ഒടുവിൽ 1.5 കോടി രൂപ കൂടി വേണമെന്ന് സാധന ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം രൂക്ഷമായത്. പണം നൽകാതിരുന്നതോടെ സ്വകാര്യ ദൃശ്യങ്ങൾ സാധന കാർത്തിക്കിന്റെ ഭാര്യയ്ക്ക് അയച്ചുകൊടുത്തു. ഇതോടെ തന്റെ കുടുംബജീവിതം തകരാറിലായെന്നും കാർത്തിക് പരാതിയിൽ പറയുന്നു.
കാർത്തിക്കിന്റെ പരാതിയിൽ ഐടി നിയമപ്രകാരവും ഭീഷണിപ്പെടുത്തിയതിനും പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും പരാതിക്കാരൻ പറയുന്നത് വസ്തുതയല്ലെന്നുമാണ് സാധന ഷെട്ടിയുടെ വാദം. ഇരുവരും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയിട്ടുള്ളതെന്നും ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് വരികയാണെന്നും ജയനഗർ പോലീസ് അറിയിച്ചു.
Story Summary: A 31-year-old entrepreneur in Bengaluru has filed a complaint against Instagram influencer Sadhana Shetty for allegedly honey-trapping and blackmailing him. The victim claimed she extorted ₹10 lakh, gold ornaments, and an iPhone by threatening to leak private videos. Jayanagar police have registered a case and are investigating the matter.

