ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനിടെ, സമാധാന ചർച്ചകൾക്കും നയതന്ത്ര ധാരണകൾക്കും ഇപ്പോഴും തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി. എന്നാൽ, ചർച്ചകൾക്ക് തടസ്സമാകുന്നത് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള വാഗ്ദാന ലംഘനങ്ങളും നാവിക ഉപരോധവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യം ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്നും പെസഷ്‌കിയാൻ പരിഹസിച്ചു.(West Asian conflict, Iranian President says they are still ready for peace talks )
ഇറാനിൽ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പേരിൽ അറസ്റ്റിലായ എട്ട് വനിതാ പ്രതിഷേധക്കാരുടെ വധശിക്ഷ തന്റെ അഭ്യർത്ഥനപ്രകാരം ഇറാൻ ഒഴിവാക്കിയെന്ന ട്രംപിന്റെ അവകാശവാദം ഇറാൻ ഔദ്യോഗികമായി തള്ളി. എട്ട് വനിതകളുടെ വധശിക്ഷ റദ്ദാക്കിയെന്നും ഇതിൽ നാല് പേരെ ഉടൻ വിട്ടയക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടിരുന്നു.
വധശിക്ഷ വിധിച്ചുവെന്ന വാർത്തകൾ തന്നെ വ്യാജമാണെന്ന് ഇറാൻ ജുഡീഷ്യറി വ്യക്തമാക്കി. ചിലർ ഇതിനോടകം മോചിതരായെന്നും തടവിൽ കഴിയുന്നവർക്ക് പരമാവധി തടവ് ശിക്ഷ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂവെന്നും ഇറാൻ അറിയിച്ചു. ട്രംപ് വീണ്ടും വ്യാജ വാർത്തകൾക്ക് പിന്നാലെ പോയിരിക്കുകയാണെന്ന് ജുഡീഷ്യറി പരിഹസിച്ചു.
വെടിനിർത്തൽ സമയപരിധി നീട്ടിയെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം തുടരുമെന്ന കടുത്ത നിലപാടിലാണ് അമേരിക്ക. ഇതിനെതിരെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ് രംഗത്തെത്തി. വെടിനിർത്തൽ നീട്ടിയത് ഇറാനെതിരെ അപ്രതീക്ഷിതമായി ആക്രമണം നടത്താനുള്ള അമേരിക്കയുടെ തന്ത്രമാണ്, മുഹമ്മദ് ബാഗേർ ഗാലിബഫ് പറഞ്ഞു.

