ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ സമാധാനാന്തരീക്ഷം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ട് ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ സൈനിക കമാൻഡറുടെ പരസ്യ ഭീഷണി. ഇറാന്റെ ശത്രുക്കൾക്ക് ആക്രമണം നടത്താൻ മണ്ണോ മറ്റ് സൗകര്യങ്ങളോ വിട്ടുനൽകിയാൽ മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ എന്നെന്നേക്കുമായി തകർക്കുമെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ മുന്നറിയിപ്പ്.(Prepare to say goodbye to oil production, Iran issues stern warning to Gulf countries)
ഇറാന്റെ ലക്ഷ്യപ്പട്ടികയിൽ ഇനി സൈനിക താവളങ്ങൾ മാത്രമല്ല ഉള്ളതെന്നും മറിച്ച് അയൽരാജ്യങ്ങളിലെ സാമ്പത്തിക സ്രോതസ്സുകളാണെന്നും ഏറോസ്പേസ് ഫോഴ്സ് കമാൻഡർ വ്യക്തമാക്കി. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ അക്കമിട്ട് നിരത്തിയാണ് ഭീഷണി.
മുൻപ് ഇറാന്റെ ശത്രുക്കൾക്ക് താവളമൊരുക്കിയ രാജ്യങ്ങൾ ഇത് തുടരാനാണ് ഭാവമെങ്കിൽ അവരുടെ സാമ്പത്തിക നട്ടെല്ല് തകർക്കുമെന്ന് സൈനിക മേധാവി പ്രഖ്യാപിച്ചു. അമേരിക്കൻ സൈനിക താവളങ്ങൾ നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഈ നീക്കം ആഗോള എണ്ണ വിപണിയിൽ വലിയ ആശങ്ക പടർത്തുകയാണ്.

