ടോക്കിയോ: വടക്കുകിഴക്കൻ തീരത്തുണ്ടായ 7.7 തീവ്രതയുള്ള ശക്തമായ ഭൂചലനത്തിന് പിന്നാലെ, അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ജപ്പാനിൽ കൂടുതൽ വലിയ ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന ചലനങ്ങൾ 8.0-ന് മുകളിൽ തീവ്രതയുള്ളതാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ വിലയിരുത്തൽ.(Japan on high alert for ‘huge’ second Earthquake after lifting tsunami warning)
തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:52-നാണ് ഭൂചലനം അനുഭവപ്പെട്ടത്. ടോക്കിയോയിൽ നിന്ന് 530 കിലോമീറ്റർ വടക്ക് ഇവാട്ടെ പ്രവിശ്യയുടെ തീരക്കടലിൽ, 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. പത്ത് അടി ഉയരത്തിൽ വരെ തിരമാലകൾ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്ന് തീരദേശങ്ങളിൽ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു. ഹൊക്കൈഡോ, ഹോൺഷു ദ്വീപുകളിൽ 80 സെന്റിമീറ്റർ ഉയരത്തിൽ വരെ തിരമാലകൾ രേഖപ്പെടുത്തി. നിലവിൽ സുനാമി മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും ജാഗ്രത തുടരുന്നു.
ഏകദേശം 1,70,000-ത്തിലധികം ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകി. ഭൂചലനത്തെത്തുടർന്ന് ബുള്ളറ്റ് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. നൂറോളം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു. വലിയ തോതിലുള്ള നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി മിനോരു കിഹാര അറിയിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് പ്രധാനമന്ത്രി സനേ തകൈച്ചി അഭ്യർത്ഥിച്ചു. ലോകത്തിലെ ശക്തമായ ഭൂകമ്പങ്ങളുടെ 10 ശതമാനവും നടക്കുന്നത് ജപ്പാനിലാണ്. 2011-ലെ ഫുകുഷിമ ആണവ ദുരന്തത്തിന് കാരണമായ 9.0 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ, ചെറിയ ചലനങ്ങളെപ്പോലും അതീവ ഗൗരവത്തോടെയാണ് ജപ്പാൻ സർക്കാർ കാണുന്നത്.

