കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തുടരുന്ന അഴിമതിക്കും കൊള്ളയ്ക്കും ബിജെപി സർക്കാർ അന്ത്യം കുറിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങളുടെ പണം തട്ടിയെടുത്ത ഓരോരുത്തരെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും തിരഞ്ഞെടുപ്പിന് ശേഷം കർശനമായ ശിക്ഷാനടപടികൾ ഇവർ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.(Infiltrators will have to leave Bengal on May 5, says Amit Shah)
അഭിഷേക് ബാനർജിയെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള മമത ബാനർജിയുടെ സ്വപ്നം ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്ന് അമിത് ഷാ പരിഹസിച്ചു. ബംഗാളിലെ ജനങ്ങൾ ഈ കുടുംബവാഴ്ച അവസാനിപ്പിക്കാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമത സർക്കാരിനെ പുറത്താക്കുക എന്നത് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുന്നതിന് തുല്യമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാർ സംസ്ഥാനത്തെ യുവാക്കളുടെ തൊഴിലും പാവപ്പെട്ടവരുടെ റേഷനും തട്ടിയെടുക്കുകയാണ്. മെയ് 5-ഓടെ നുഴഞ്ഞുകയറ്റക്കാർക്ക് ബംഗാൾ വിടേണ്ടി വരും. അനധികൃതമായി എത്തിയവരെ തിരിച്ചറിഞ്ഞ് രാജ്യത്ത് നിന്ന് നാടുകടത്തുക എന്നത് ബിജെപി സർക്കാരിന്റെ പ്രധാന ദൗത്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

