ന്യൂഡൽഹി: പ്രിയ ഗായിക ആശാ ഭോസ്‌ലെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യ കണ്ട ഏറ്റവും മികച്ചതും വൈവിധ്യമാർന്നതുമായ ശബ്ദങ്ങളിൽ ഒന്നായിരുന്നു അവരുടേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം അറിയിച്ചത്.(Her voice carried timeless brilliance, PM Modi on Asha Bhosle’s demise)
ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തവും വൈവിധ്യമാർന്നതുമായ ശബ്ദങ്ങളിൽ ഒന്നായ ആശാ ഭോസ്‌ലെ ജിയുടെ വിയോഗത്തിൽ അതീവ ദുഃഖമുണ്ട്. ദശകങ്ങൾ നീണ്ട അവരുടെ അസാധാരണമായ സംഗീത യാത്ര നമ്മുടെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ സ്പർശിക്കുകയും ചെയ്തു. അവരുടെ ആത്മീയമായ മെലഡികളായാലും പ്രസരിപ്പുള്ള ഗാനങ്ങളായാലും, ആ ശബ്ദത്തിന് കാലാതീതമായ തിളക്കമുണ്ടായിരുന്നു. അവരുമായി നടത്തിയ സംഭാഷണങ്ങൾ ഞാൻ എന്നും ഓർക്കും, അദ്ദേഹം കുറിച്ചു.
ആശയുടെ കുടുംബത്തെയും ആരാധകരെയും സംഗീത പ്രേമികളെയും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. അവർ വരുംതലമുറകളെ ഇനിയും പ്രചോദിപ്പിക്കുമെന്നും അവരുടെ ഗാനങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ എന്നും അലയടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആശാ ഭോസ്‌ലെ (92) ഞായറാഴ്ചയാണ് അന്തരിച്ചത്.

