ചെന്നൈ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഇറാനിൽ കുടുങ്ങിപ്പോയ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കേന്ദ്ര സർക്കാർ സുരക്ഷിതമായി നാട്ടിലെത്തിച്ചു. ശനിയാഴ്ച രാത്രിയോടെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയ തൊഴിലാളികളെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സ്വീകരിച്ചു. (Around 600 fishermen from Iran reach India safely)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് അതിവേഗ രക്ഷാദൗത്യം സാധ്യമായതെന്ന് മന്ത്രി വ്യക്തമാക്കി. ടെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ തൊഴിലാളികളെ ആദ്യം ഇറാനിൽ നിന്ന് റോഡ് മാർഗ്ഗം അർമേനിയയിലേക്ക് മാറ്റി. അവിടെ നിന്നാണ് വിമാനമാർഗ്ഗം ഇന്ത്യയിലേക്ക് എത്തിച്ചത്. ഇതുവരെ 600-ലധികം മത്സ്യത്തൊഴിലാളികൾ സുരക്ഷിതമായി തിരിച്ചെത്തി. ശനിയാഴ്ച മാത്രം 300-ഓളം പേരാണ് എത്തിയത്. ഇതിൽ തമിഴ്‌നാട്, ഗുജറാത്ത്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും.
വിദ്യാർത്ഥികൾ ഉൾപ്പെടെ 2,180 ഇന്ത്യൻ പൗരന്മാരെ ഇതിനകം ഇറാനിൽ നിന്ന് അർമേനിയയിലേക്കും അസർബൈജാനിലേക്കും മാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മടങ്ങിയെത്തിയ തൊഴിലാളികൾ തങ്ങൾ നേരിട്ട ഭീകരാവസ്ഥ മാധ്യമങ്ങളോട് പങ്കുവെച്ചു. കൺമുന്നിൽ ദിവസവും 10 മുതൽ 20 വരെ ബോംബുകൾ വീഴുന്ന സാഹചര്യമായിരുന്നു. ജീവൻ കയ്യിൽ പിടിച്ചാണ് കഴിഞ്ഞുകൂടിയത്. ഇന്ത്യൻ എംബസിയുടെയും സർക്കാരിന്റെയും ഇടപെടൽ മാത്രമാണ് ഞങ്ങളെ രക്ഷിച്ചത് എന്നാണ് ഒരാൾ പറഞ്ഞത്.

