വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടയിൽ ഇറാനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു മാസത്തിലേറെയായി നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ, നിർണ്ണായകമായ എണ്ണക്കടത്ത് ഇറാൻ തടസ്സപ്പെടുത്തുന്നതായി ട്രംപ് ആരോപിച്ചു.(They better stop now, Trump against Iran on fees in Hormuz, crucial discussion in Islamabad today )
മുജ്തബ ഖമേനിയുടെ നേതൃത്വത്തിലുള്ള ഇറാന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് നേരിട്ട് മുന്നറിയിപ്പ് നൽകിയത്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകളിൽ നിന്ന് ഇറാൻ ഫീസ് ഈടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അങ്ങനെയൊന്ന് ഉണ്ടാവരുത്, ഉണ്ടെങ്കിൽ അത് ഉടൻ നിർത്തണം – ട്രംപ് വ്യക്തമാക്കി.
എണ്ണക്കടത്ത് അനുവദിക്കുന്ന കാര്യത്തിൽ ഇറാൻ വളരെ മോശം നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് മുൻപുള്ള ധാരണകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഇറാൻ നയത്തെ വിമർശിച്ച മാധ്യമത്തെയും ട്രംപ് കടന്നാക്രമിച്ചു. തന്റെ കീഴിൽ ഇറാൻ ഒരിക്കലും അണ്വായുധം നിർമ്മിക്കില്ലെന്നും എണ്ണക്കടത്ത് ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവനകൾ. ഇന്ന് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കാനിരിക്കെയാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്. വെടിനിർത്തൽ കരാറിൽ ലെബനനെ ഉൾപ്പെടുത്തിയോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. എല്ലാ ശത്രുതയും അവസാനിപ്പിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെടുമ്പോൾ, ലെബനനെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കുന്നു.
ലെബനന് നേരെയുള്ള ആക്രമണം തുടരുകയാണെങ്കിൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്നും ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്നും ഇറാൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയെ നിരായുധമാക്കുന്നത് വരെ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണത്തിനാണ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ട് സാക്ഷ്യം വഹിക്കുന്നത്.

