ഇസ്ലാമബാദ്: ഇറാൻ-അമേരിക്ക വെടിനിർത്തൽ കരാറിന്റെ നിർണ്ണായകമായ തുടർച്ചർച്ചകൾക്ക് പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമബാദ് വേദിയാകുന്നു. ചർച്ചകളുമായി ബന്ധപ്പെട്ട വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏപ്രിൽ 9, 10 തീയതികളിൽ ഇസ്ലാമബാദിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ലോകം ഉറ്റുനോക്കുന്ന ഈ നയതന്ത്ര ചർച്ചകൾ വെള്ളി, ശനി ദിവസങ്ങളിലായാണ് നടക്കുക.(Iran-US peace talks, 2-day public holiday in Pakistan capital, heavy security arrangements)
നിലവിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തൽ കരാർ പലവിധ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിലാണ് ഈ പുനർചർച്ച. അമേരിക്കൻ സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിക്കും. സംഘത്തിൽ മുൻപ് ഒമാൻ ചർച്ചകളിൽ പങ്കെടുത്ത സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരും ഉണ്ടാകും. ഇറാന്റെ ഭാഗത്തുനിന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ ബാഗർ ഘാലിബാഫ് എന്നിവരാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്.
ബുധനാഴ്ച വൈകിയാണ് ജില്ലാ ഭരണകൂടം അവധി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇസ്ലാമബാദിലെ പല മേഖലകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി മുപ്പതംഗ യുഎസ് സംഘം ഇസ്ലാമബാദിൽ എത്തിക്കഴിഞ്ഞതായി പാക് മാധ്യമം റിപ്പോർട്ട് ചെയ്തു. ചർച്ചയ്ക്ക് മുന്നോടിയായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ഫോണിൽ സംസാരിച്ച് ചർച്ചകൾ സ്ഥിരീകരിച്ചു.

