പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകക്കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസിൽ പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയും വീണ്ടും കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തതിന് പിന്നാലെയാണ് മരണം.(Walayar mob lynching, Accused Vinod found dead)
വീടിന് സമീപത്തെ പറമ്പിലാണ് വിനോദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദ്ദമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മാർച്ച് 19-ന് ഈ കേസിലെ പ്രതികളുടെയെല്ലാം ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രതികൾക്ക് പാലക്കാട് എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി തിടുക്കത്തിൽ ജാമ്യം അനുവദിച്ചതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
വിചാരണ കോടതി ജഡ്ജി യാന്ത്രികമായാണ് പ്രവർത്തിച്ചതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 17-നാണ് ഈസ്റ്റ് അട്ടപ്പള്ളത്ത് വെച്ച് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായൺ ഭാഗേൽ എന്നയാൾ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്.

