ആലപ്പുഴ: മാന്നാറിൽ സൈക്കിൾ യാത്രയ്ക്കിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ പൈനുംതറയിൽ പ്രസാദ് (72) ആണ് മരിച്ചത് (Mannar News Today). പ്ലംബിംഗ്, ഇലക്ട്രിക്കൽ തൊഴിലാളിയായ പ്രസാദ് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ മാന്നാർ ഗവൺമെന്റ് ആശുപത്രി ജംഗ്ഷന് സമീപം വെച്ചാണ് അപകടത്തിൽപ്പെട്ടത്.
സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന പ്രസാദ് റോഡിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് തൊട്ടടുത്തുള്ള മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ആശുപത്രിയിലെ നടപടിക്രമങ്ങൾ വൈകിയത് മൂലം മൃതദേഹം വിട്ടുകിട്ടാൻ ആറ് മണിക്കൂറിലധികം കാലതാമസം നേരിട്ടതായി ബന്ധുക്കൾ ആരോപിച്ചു. രാവിലെ പത്തരയ്ക്ക് മരണം സ്ഥിരീകരിച്ചിട്ടും വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം വിട്ടുനൽകിയതെന്ന് ഇവർ പരാതിപ്പെട്ടു.
എന്നാൽ കാലതാമസത്തിന് കാരണം ആശുപത്രിയുടെ വീഴ്ചയല്ലെന്ന് അധികൃതർ വ്യക്തമാക്കി. പോലീസിൽ നിന്നുള്ള റിപ്പോർട്ട് വൈകിയതും, ബന്ധുക്കൾ ആദ്യം നൽകിയ വിവരങ്ങളിലെ അസ്വാഭാവികതയുമാണ് നടപടികൾ വൈകിപ്പിച്ചത്. പോസ്റ്റ്‌മോർട്ടം ഒഴിവാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും സ്വാഭാവിക മരണമല്ലാത്തതിനാൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന് പോലീസ് നിർദ്ദേശിക്കുകയായിരുന്നു.
തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതയായ പ്രീതയാണ് പ്രസാദിന്റെ ഭാര്യ. മക്കൾ: പ്രിയങ്ക, പ്രതിഭ. മരുമക്കൾ: രാജീവ്, രാജീവ്.
Story Summary:
Prasad (72), a plumbing and electrical worker from Chennithala, died after collapsing while cycling near Mannar Government Hospital. Although locals rushed him to the nearby Community Health Centre, he was declared brought dead. His relatives alleged a six-hour delay in releasing the body, while hospital authorities cited a delay in the police report and legal formalities as the reasons. The body has been moved to the Mavelikkara District Hospital mortuary for post-mortem.

