കണ്ണൂർ/മടിക്കേരി: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ ഐടി പ്രൊഫഷണലായ മലയാളി യുവതിയെ കാണാതായി (Sharanya Missing Coorg Trekking). കണ്ണൂർ സ്വദേശിനി ശരണ്യ (36) ആണ് കാണാതായത്. ഏപ്രിൽ രണ്ടിന് ട്രക്കിങ്ങിനായി കാട്ടിലേക്ക് പോയ ശരണ്യയെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പോലീസും ചേർന്ന് രണ്ട് ദിവസമായി തിരച്ചിൽ നടത്തിവരികയാണെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
കൊച്ചിയിൽ നിന്നാണ് ശരണ്യ കുടകിലേക്ക് എത്തിയത്. യാവകപടി എന്ന ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലായിരുന്നു താമസം. അവിടെനിന്ന് ഒറ്റയ്ക്കാണ് ട്രക്കിങ്ങിനായി പുറപ്പെട്ടത്.ഹോംസ്റ്റേയിൽ നിന്ന് ശരണ്യ ട്രക്കിങ് റൂട്ടിലേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇവർ തിരികെ പുറത്തുകടന്നതായി എവിടെയും കണ്ടെത്താനായിട്ടില്ല. കാട്ടിലേക്ക് കടക്കുന്നതിന് മുൻപ് വനംവകുപ്പ് ചെക്ക്പോസ്റ്റിൽ ശരണ്യ തന്റെ തിരിച്ചറിയൽ കാർഡും മറ്റ് വിവരങ്ങളും കൈമാറിയിരുന്നു.
ശരണ്യ ട്രക്കിങ്ങിനിടെ വഴിതെറ്റി ഉൾക്കാട്ടിലേക്ക് പോയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ കുടക് വനംവകുപ്പിന്റെ പ്രത്യേക സംഘം ഡ്രോണുകളും മറ്റും ഉപയോഗിച്ച് കാടിനുള്ളിൽ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ശരണ്യയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അധികൃതരെ അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
Story Summary:
Sharanya (36), an IT professional from Kannur, has gone missing while trekking in Coorg, Karnataka. She went solo on a trek from a homestay in Yavakapadi on April 2, but never returned. Although CCTV shows her heading into the forest, there’s no footage of her exit. Despite extensive searches by forest officials and locals over the past two days, she remains untraceable, with police suspecting she may have lost her way in the deep woods.

