ഇടുക്കി: സംസ്ഥാനത്ത് വേനൽ മഴയ്ക്കൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കെ ഇടുക്കിയിൽ മിന്നലേറ്റ് 12 വയസ്സുകാരി മരിച്ചു (Idukki Lightning Death). പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയ ആണ് മരിച്ചത്. ഇടുക്കി ഉറവപ്പാറയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. നഫീസത്തിനൊപ്പമുണ്ടായിരുന്ന പിതാവ് ഉൾപ്പെടെ രണ്ട് പേർക്ക് ഇടിമിന്നലിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നഫീസത്തിന്റെ പിതാവ് അഫ്സൽ, പ്രദേശവാസിയായ ഗോകുൽ രാജ് എന്നിവർക്കാണ് പരുക്കേറ്റത്.
ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും നിർദ്ദേശിച്ചു.
മിന്നൽ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും മരച്ചുവട്ടിലോ തുറസായ സ്ഥലത്തോ നിൽക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
Story Summary
A 12-year-old girl, Nafeesath Misriya from Perumbavoor, died after being struck by lightning at Uravappara in Idukki. Her father, Afsal, and another local resident, Gokul Raj, sustained severe injuries and are currently in critical condition at a hospital. The incident occurred amidst weather warnings from the IMD regarding heavy thunderstorms and lightning across Kerala.

