തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ ഐപിഎസ് നടത്തിയ ‘ലവ് ജിഹാദ്’ പരാമർശങ്ങൾക്കെതിരെ രാഹുൽ ഈശ്വർ രംഗത്ത് (R Sreelekha IPS Love Jihad). കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന ശ്രീലേഖയുടെ പ്രസ്താവന മതസൗഹാർദ്ദം തകർക്കാനേ ഉപകരിക്കൂ എന്ന് രാഹുൽ ഈശ്വർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പത്ത് വോട്ടിന് വേണ്ടി നാടിന്റെ ഐക്യം ബലികഴിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ശാസ്തമംഗലത്ത് നടന്ന ‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ എന്ന പരിപാടിയിലായിരുന്നു മുൻ ഡിജിപി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
കേരളത്തിൽ ലവ് ജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടയ്ക്കുകയാണെന്നും അതുകൊണ്ടാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷയില്ലാത്തതെന്നും ശ്രീലേഖ ആരോപിച്ചു.
രാഷ്ട്രീയ അനുമതിയില്ലാതെ പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഒരു പോലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഡിജിപി കൂടെ നിന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഒരു മന്ത്രിയുടെ ഭാര്യയെ സ്വന്തം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ പോലും സർക്കാർ നടപടിയെടുത്തില്ലെന്നും ശ്രീലേഖ തുറന്നടിച്ചു.
ശ്രീലേഖയുടെ ആരോപണങ്ങളെ ‘വാട്സാപ്പ് യൂണിവേഴ്സിറ്റി വ്യാജ പ്രചാരണം’ എന്നാണ് രാഹുൽ ഈശ്വർ വിശേഷിപ്പിച്ചത്.
ലവ് ജിഹാദ് എന്ന വാദം സുപ്രീം കോടതിയും എൻഐഎയും തള്ളിക്കളഞ്ഞതാണ്. കേരളത്തിന്റെ ‘കിരൺ ബേദി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരാൾ ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദു സമൂഹത്തിനിടയിലെ ആത്മഹത്യ, മദ്യപാനം, കുടുംബ തകർച്ച തുടങ്ങിയ ഗൗരവകരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം മുസ്ലീം സഹോദരങ്ങളെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നും രാഹുൽ ഈശ്വർ കുറിപ്പിൽ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങളുമായി മുന്നോട്ട് പോകരുതെന്ന് മുൻപ് ഇ. ശ്രീധരൻ ഉപദേശിച്ചിട്ടുള്ള കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്ന വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയുടെ ഈ പ്രസ്താവനയും അതിനെതിരെയുള്ള പ്രതികരണവും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Story Summary:
Hindu Parliament leader Rahul Easwar criticized NDA candidate for Vattiyoorkavu, R. Sreelekha IPS, over her controversial remarks on ‘Love Jihad’. During a campaign event, Sreelekha alleged that the government is ignoring Love Jihad and failing to ensure women’s safety, claiming even she faced negligence as a top cop. Rahul Easwar dismissed these claims as “WhatsApp University propaganda,” noting that the Supreme Court and NIA have rejected such theories, and urged her not to sacrifice communal harmony for votes.

