കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ പുകയുന്നതിനിടെ, വിശദീകരണവുമായി മകൻ കിച്ചു സുധി രംഗത്ത് (Kichu Sudhi ). ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് താൻ സുരക്ഷിതനാണെന്നും പ്രേക്ഷകർ നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും കിച്ചു വ്യക്തമാക്കിയത്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും സുധിയുടെ വിയോഗത്തിന് ശേഷം നേരിട്ട അവഗണനകളെക്കുറിച്ചും കിച്ചു പങ്കുവെച്ച വീഡിയോ നേരത്തെ വൈറലായിരുന്നു.
“എനിക്ക് ഇപ്പോൾ ഒരുപാട് കോളുകളും മെസേജുകളും വരുന്നുണ്ട്. നിങ്ങളുടെ സ്നേഹം കൊണ്ടാണെന്ന് മനസ്സിലാക്കുന്നു. ഞാൻ ഇപ്പോൾ കൊല്ലത്തെ വീട്ടിൽ സുരക്ഷിതനാണ്, മറ്റ് പ്രശ്നങ്ങളൊന്നുമില്ല,” കിച്ചു പറഞ്ഞു.mതന്റെ പഴയകാലത്തെ ചില അനുഭവങ്ങൾ തുറന്നുപറഞ്ഞു എന്നേയുള്ളൂ എന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും തന്നെ ബാധിക്കുന്നതല്ലെന്നും കിച്ചു വ്യക്തമാക്കി. തന്റെ വാക്കുകൾ എല്ലാവർക്കും വ്യക്തമായിട്ടുണ്ടാകുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“എന്നെക്കുറിച്ച് ഇനിയും പല വാർത്തകളും വന്നേക്കാം. മോശമായ ഗോസിപ്പുകൾ പോലും ഉണ്ടായേക്കാം. പക്ഷേ അതൊന്നും എന്നെ അലട്ടുന്ന കാര്യങ്ങളല്ല. എനിക്ക് നിങ്ങളുടെ പിന്തുണ മാത്രം മതി,” കിച്ചു ലൈവിൽ പറഞ്ഞു.
കിച്ചുവിന്റെ ആദ്യ വീഡിയോയ്ക്ക് പിന്നാലെ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. കിച്ചുവിനെ ആരോ തെറ്റായ വഴിക്ക് നയിക്കുകയാണെന്നും ആരോപണങ്ങൾ തന്നെ വേദനിപ്പിച്ചുവെന്നും രേണു പ്രതികരിച്ചിരുന്നു. കുടുംബത്തിനുള്ളിലെ അസ്വാരസ്യങ്ങൾ പരസ്യമായതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകളാണ് നടക്കുന്നത്.
എല്ലാവർക്കും വ്യക്തിപരമായി മറുപടി നൽകാൻ കഴിയാത്തതുകൊണ്ടാണ് ലൈവിൽ വന്നതെന്നും കൂടുതൽ വിശേഷങ്ങൾ പിന്നീട് പങ്കുവെക്കാമെന്നും പറഞ്ഞാണ് കിച്ചു വീഡിയോ അവസാനിപ്പിച്ചത്.
Story Summary:
Kichu Sudhi, son of the late actor Kollam Sudhi, addressed his followers via an Instagram live session amidst ongoing social media debates regarding his family. He assured well-wishers that he is safe at his home in Kollam and expressed gratitude for the immense support. Kichu stated that his previous emotional video was a personal reflection on his past and that he is unfazed by the ongoing gossip or cyber discussions following his stepmother Renu’s response.

