അടിമാലി: പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ബസ് അപകടത്തിൽപ്പെട്ട് 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു (Adimali School Bus Accident). ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുഞ്ചിത്തണ്ണിക്ക് സമീപം ബ്രോഡ്‌വിൻ റിസോർട്ടിന് അടുത്താണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സ്വകാര്യ വ്യക്തിയുടെ വീടിന്റെ സംരക്ഷണഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചു കയറുകയായിരുന്നു.
ഒമ്പതാം ക്ലാസിലെ പരീക്ഷയും പഠനോത്സവവും കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. അപകടസമയത്ത് മുപ്പതിലധികം കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം.വലിയ ശബ്ദത്തോടെ ബസ് ഇടിക്കുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ 16 കുട്ടികളിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെത്തുടർന്ന് അവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ കുഞ്ചിത്തണ്ണിയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
പ്രദേശത്ത് പെയ്ത ചെറിയ മഴയെത്തുടർന്ന് റോഡിൽ വഴുക്കൽ ഉണ്ടായിരുന്നു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്ന് നാട്ടുകാർ പറഞ്ഞു.
Short Story Summary:
Sixteen students were injured after a school bus from St. Sebastian’s High School, Pottenkad, lost control and crashed into a house’s compound wall and an electric pole near Kunchithanny. The accident occurred around 3 PM on Saturday while the bus was returning after exams. While 16 students were admitted to a private hospital in Kunchithanny, four with serious injuries were shifted to Adimali for specialist care. Preliminary reports suggest brake failure on a rain-slicked road led to the crash.

