Sunday, February 8, 2026
HomeEntertainment"ബോളിവുഡിൽ വർഗീയതയുണ്ട്"; വെളിപ്പെടുത്തലിന് പിന്നാലെ എ.ആർ. റഹ്മാനെതിരെ സൈബർ ആക്രമണം ശക്തം...

“ബോളിവുഡിൽ വർഗീയതയുണ്ട്”; വെളിപ്പെടുത്തലിന് പിന്നാലെ എ.ആർ. റഹ്മാനെതിരെ സൈബർ ആക്രമണം ശക്തം | AR Rahman BBC interview controversy

മുംബൈ: ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞതിന് പിന്നിൽ വർഗീയതയാകാം കാരണമെന്ന എ.ആർ. റഹ്മാന്റെ പ്രസ്താവന ചർച്ചയാകുന്നു. രാജ്യത്തെ അധികാര മാറ്റങ്ങളും തീരുമാനങ്ങൾ എടുക്കുന്നവരുടെ സർഗ്ഗാത്മകതയില്ലായ്മയും സംഗീത മേഖലയെ ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ റഹ്മാനെതിരെ ‘ജിഹാദി’ വിളികളുമായി വലതുപക്ഷ ഗ്രൂപ്പുകൾ രംഗത്തെത്തി.

തന്നെ സംഗീത സംവിധായകനായി നിശ്ചയിച്ച പല സിനിമകളിലും മ്യൂസിക് കമ്പനികൾ ഇടപെട്ട് അവരുടെ ഇഷ്ടക്കാരെ കുത്തിനിറയ്ക്കുന്നു. ഇത് നേരിട്ടല്ലെങ്കിലും പരോക്ഷമായ വർഗീയ വിവേചനമാകാം.’ഛാവ’ എന്ന ചിത്രം ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന റഹ്മാന്റെ വിമർശനവും സൈബർ ആക്രമണത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷത്തിനിടെ ചലച്ചിത്ര മേഖലയിലെ അധികാര കേന്ദ്രങ്ങളിൽ വന്ന മാറ്റങ്ങൾ ക്രിയാത്മകമായ തീരുമാനങ്ങളെ ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത് റഹ്മാനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. റഹ്മാൻ മുൻവിധിയുള്ള ആളാണെന്നായിരുന്നു കങ്കണയുടെ ആരോപണം. ശോഭ ഡെ, ഷാൻ തുടങ്ങിയവരും വിമർശനവുമായി എത്തി.റഹ്മാൻ ഇപ്പോൾ വന്ദേമാതരം പാടാറില്ലെന്ന ആരോപണമുയർന്നപ്പോൾ, അതിനെ തള്ളി ഗായിക ചിന്മയി രംഗത്തെത്തി. എല്ലാ കൺസേർട്ടുകളിലും അദ്ദേഹം ‘മാ തുജെ സലാം’ പാടാറുണ്ടെന്നും കഴിഞ്ഞ നവംബറിലും തങ്ങൾ അത് ഒരുമിച്ച് ആലപിച്ചുവെന്നും ചിന്മയി വ്യക്തമാക്കി.

റഹ്മാനെതിരെയുള്ള വ്യക്തിഹത്യ രാജ്യത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഗൗരവമായി ചർച്ച ചെയ്യണമെന്നും സാമൂഹിക മാധ്യമങ്ങളിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

തമിഴ് സിനിമാ ലോകത്ത് നിന്നും റഹ്മാനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വിദ്വേഷ പ്രചാരണങ്ങൾ കലാകാരന്മാരുടെ സർഗ്ഗാത്മകതയെ തളർത്തുന്നതാണെന്ന പൊതുവികാരം സോഷ്യൽ മീഡിയയിൽ ശക്തമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates