ആലപ്പുഴ: കായംകുളത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു. പ്രതിഭയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ ഇർഷാദ് ചക്കാലശേരിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അന്വേഷണ വിധേയമായി സസ്‌പെൻഷൻ പ്രഖ്യാപിച്ചു (Irshad Chakkalassery Suspension Muslim League). കൂടാതെ, യു.ഡി.എഫ് കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കം ചെയ്തു. പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത പ്രവൃത്തിയും സ്ത്രീവിരുദ്ധ പരാമർശവും നടത്തിയതിനാണ് പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള സസ്‌പെൻഷൻ. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇർഷാദിന് പകരം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിയെ യു.ഡി.എഫ് കായംകുളം നിയോജക മണ്ഡലം ചെയർമാനായി നിയമിച്ചു.
പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം തള്ളി എം. ലിജു
കായംകുളത്തെ യു.ഡി.എഫ് കൺവീനർ ഇർഷാദ് ചക്കാലശേരി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞ് യു.ഡി.എഫ് സ്ഥാനാർത്ഥി എം. ലിജു (M Liju Kayamkulam UDF). വ്യക്തിപരമായ വിമർശനങ്ങൾ ഉന്നയിക്കാനുള്ള ഇടമല്ല തിരഞ്ഞെടുപ്പ് വേദികളെന്നും ഇർഷാദിന്റെ വാക്കുകൾ തെറ്റാണെന്നും ലിജു പറഞ്ഞു. സംഭവത്തിൽ അദ്ദേഹം ഖേദപ്രകടനവും നടത്തി.
“ഇർഷാദിന്റെ പരാമർശം തെറ്റാണ്, അത് ഒരിക്കലും അംഗീകരിക്കാനാവില്ല. അത്തരം പ്രസ്താവനകളെ ന്യായീകരിക്കില്ലെന്നും ശക്തമായി അപലപിക്കുന്നുവെന്നും” ലിജു വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അന്തസ്സ് പാലിക്കണമെന്ന പക്ഷക്കാരനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഖേദപ്രകടനം അംഗീകരിക്കില്ല, നിയമ നടപടിയുമായി മുന്നോട്ട്’; യു.ഡി.എഫ് അധിക്ഷേപത്തിൽ യു. പ്രതിഭ
പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് യു.ഡി.എഫ് നേതാവിൽ നിന്ന് ഉണ്ടായതെന്ന് യു. പ്രതിഭ മാധ്യമങ്ങളോട് പറഞ്ഞു (U Pratibha Press Meet Kayamkulam). വാർത്താസമ്മേളനത്തിനിടെ വിതുമ്പിക്കൊണ്ടാണ് താൻ നേരിട്ട മാനസിക വിഷമത്തെക്കുറിച്ച് അവർ സംസാരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കർശനമായ പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് ഇത്തരമൊരു കടന്നാക്രമണം നടന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
“വാക്ചാതുര്യവും ശരീരത്തിന്റെ അഴകും വൽപ്പനയ്ക്ക് വെച്ചുകൊണ്ടാണ് യു. പ്രതിഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്” എന്ന യു.ഡി.എഫ് മണ്ഡലം കൺവീനർ എ. ഇർഷാദിന്റെ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് പ്രതിഭ പറഞ്ഞു. ഒരു തൊഴിൽ ചെയ്യുന്ന സ്ത്രീക്കും ഇത്തരം മ്ലേച്ഛമായ വാക്കുകൾ കേൾക്കാൻ ഇടവരരുത്. അതുകൊണ്ട് തന്നെ ഇർഷാദിന്റെ ഖേദപ്രകടനം അംഗീകരിക്കാൻ സാധിക്കില്ല.
എൽ.ഡി.എഫിന് ലഭിക്കുന്ന ജനസ്വീകാര്യതയിൽ അസ്വസ്ഥരായ യു.ഡി.എഫ് നേതാക്കൾ വികസന വിഷയങ്ങൾ ചർച്ച ചെയ്യാൻ കഴിയാതെ വ്യക്തിഹത്യയിലേക്ക് കടക്കുകയാണെന്നും അവർ ആരോപിച്ചു.ഈ വ്യക്തി മുൻപും സമാനമായ രീതിയിൽ സ്ത്രീകളെ അധിക്ഷേപിച്ചിട്ടുള്ളതായി അറിയാൻ കഴിഞ്ഞുവെന്നും പ്രതിഭ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് എ. ഇർഷാദ് വിവാദ പ്രസംഗം നടത്തിയത്. മുതിർന്ന യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ അധിക്ഷേപം. എന്നാൽ വേദിയിലുണ്ടായിരുന്നവർ ഇത് തിരുത്താൻ തയ്യാറായില്ലെന്നത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.
News Summary:
The Muslim League has suspended leader Irshad Chakkalassery from the party’s primary membership following his misogynistic comments directed at LDF candidate U. Pratibha. Additionally, the UDF has removed him from the post of Kayamkulam Constituency Chairman, appointing H. Basheer Kutty as his successor. While Irshad issued an apology earlier, the UDF leadership, including candidate M. Liju, took a stern stance by condemning the remarks as unacceptable in a democratic election. The swift disciplinary action by the Muslim League State Committee aims to contain the political damage in the Kayamkulam segment.

