കാബൂൾ: അഫ്ഗാനിസ്ഥാനിൽ തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും മഴയിലും വൻ നാശനഷ്ടങ്ങൾ. വിവിധ പ്രവിശ്യകളിലായി 61 പേർ മരിച്ചതായും 110 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ ദുരന്ത നിവാർണ അതോറിറ്റി അറിയിച്ചു. ഹിമപാതങ്ങളും വീടുകളുടെ മേൽക്കൂര തകർന്നു വീണുമാണ് കൂടുതൽ അപകടങ്ങളും സംഭവിച്ചിരിക്കുന്നത്.
ഏകദേശം 458 വീടുകൾ ഭാഗികമായോ പൂർണ്ണമായോ തകർന്നു. കാണ്ഡഹാറിൽ വീടിന്റെ മേൽക്കൂര തകർന്ന് ആറ് കുട്ടികൾ മരിച്ച സംഭവം നാടിനെ നടുക്കി. നൂറുകണക്കിന് കന്നുകാലികളും തണുപ്പ് മൂലം ചത്തു. വടക്കൻ പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ സലാംഗ് ഹൈവേ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് അടച്ചു. ബാമിയാൻ പ്രവിശ്യയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് രക്ഷാപ്രവർത്തകർ ഭക്ഷണമെത്തിക്കുന്നുണ്ട്.
ഉസ്‌ബെക്കിസ്ഥാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് വൈദ്യുതി എത്തിക്കുന്ന പ്രധാന ട്രാൻസ്മിഷൻ ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചതോടെ പലയിടത്തും വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. വരും ദിവസങ്ങളിലും കാലാവസ്ഥ മോശമായി തുടരാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
യുദ്ധക്കെടുതികൾക്കിടയിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഈ ദുരന്തം അഫ്ഗാൻ ജനതയുടെ ദുരിതം വർദ്ധിപ്പിക്കുകയാണ്. രക്ഷാപ്രവർത്തനം ദുഷ്കരമായ മലയോര മേഖലകളിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.



