ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധിക്ക് ആശ്വാസമായി കൂടുതൽ എൽപിജി ശേഖരം ഇന്ത്യയിലെത്തുന്നു. 93,000 മെട്രിക് ടൺ എൽപിജിയുമായി രണ്ട് കൂറ്റൻ ടാങ്കറുകളാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് അടുക്കുന്നത്.(Relief from LPG crisis, Indian ships carrying 93,000 tonnes of cooking gas to reach Mundra coast)
കൂറ്റൻ ടാങ്കറായ ശിവാലിക് ഇന്ന് മുന്ദ്ര തീരത്തെത്തും. നന്ദാദേവി എന്ന ടാങ്കർ ചൊവ്വാഴ്ചയോടെ തീരത്തണയും. ഖത്തറിലെ റാസ് ലഫ്ഫാൻ മേഖലയിൽ നിന്നാണ് ഈ ടാങ്കറുകൾ എൽപിജി നിറച്ചത്. ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് കുടുങ്ങിക്കിടക്കുന്ന മറ്റ് 22 ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുന്നതിനായുള്ള നയതന്ത്ര ചർച്ചകൾ കേന്ദ്ര സർക്കാർ തുടരുകയാണ്.
രാജ്യത്തെ എൽപിജിപ്രതിവർഷ ഉപഭോഗം 31.3 ദശലക്ഷം മെട്രിക് ടൺ ആണ്. പ്രതിമാസ ഉപഭോഗം 2.5 ദശലക്ഷം ടണ്ണിലധികവും, ദൈനംദിന ഉപഭോഗം ഏകദേശം 80,000 ടണ്ണുമാണ്. ഗാർഹിക കണക്ഷനുകൾ 33 കോടിയിലധികമാണ്. ആകെ ഉപയോഗത്തിന്റെ 85 ശതമാനവും ഗാർഹിക പാചകത്തിനാണ് വിനിയോഗിക്കുന്നത്.
ഇറാൻ പ്രസിഡന്റുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്ക് ശേഷമാണ് സംഘർഷഭരിതമായ ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ ടാങ്കറുകൾക്ക് അനുമതി ലഭിച്ചത്. കൂടുതൽ ടാങ്കറുകൾക്ക് അനുമതി ലഭിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കി.

