കൊച്ചി: ഇന്ത്യയിൽ ആദ്യമായി ഒരു വൃക്കമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഡോക്ടർ എന്ന നിലയിൽ ചരിത്രത്തിൽ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു ഡോ. കെ.വി. ജോണി (Dr. K.V. Johny obituary). അദ്ദേഹത്തിന്റെ നിര്യാണത്തിൽ ലേക്‌ഷോർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
1971-ൽ വെല്ലൂർ സി.എം.സിയിൽ (CMC Vellore) വെച്ച് ഇന്ത്യയിലെ ആദ്യത്തെ വൃക്കമാറ്റ ശസ്ത്രക്രിയ നടന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററിന് തുടക്കമിട്ടതും ഇദ്ദേഹമാണ്. കുവൈറ്റിലെ റീനൽ ട്രാൻസ്പ്ലാന്റ് സെന്റർ സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കുവൈറ്റ് സർവ്വകലാശാലയുടെ മെഡിസിൻ ഫാക്കൽറ്റി വൈസ് ഡീൻ പദവി അലങ്കരിച്ച ഏക വിദേശിയായിരുന്നു അദ്ദേഹം.
കേരള സർവ്വകലാശാലയിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ അദ്ദേഹം കാനഡ, സൗത്ത് ഓസ്‌ട്രേലിയ, യു.കെ എന്നിവിടങ്ങളിലെ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് ഉന്നത പഠനവും സേവനവും നടത്തിയിട്ടുണ്ട്. വി.പി.എസ് ലേക്‌ഷോർ ആശുപത്രി ഡയറക്ടർ, കുവൈറ്റ് മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്തിലെ നെഫ്രോളജി തലവൻ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ അദ്ദേഹം വഹിച്ചു.
വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. മോളി ജോണിയാണ് ഭാര്യ. മക്കൾ: ഡോ. വിനോ ജോൺ വർഗീസ്, ഡോ. അനിൽ ജോൺ മാണി (ഇരുവരും യു.എസ്.എ), ഡോ. ആശ വികാസ് (യു.കെ).
വിദേശത്തുള്ള മക്കൾ എത്തിയ ശേഷം സംസ്കാര ചടങ്ങുകൾ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഭൗതിക ശരീരം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Summary: Renowned nephrologist Dr. K.V. Johny, who led India’s first kidney transplant surgery in 1971, passed away at 87 in Kochi. A pillar of the medical field in both India and Kuwait, he was a director at VPS Lakeshore Hospital. He is survived by his wife and three children.

