തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുതിയ വെളിപ്പെടുത്തൽ അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നു. ശബരിമലയിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്നും പഴയ വാതിലിൽ നിന്ന് സ്വർണ്ണം നീക്കം ചെയ്തിട്ടില്ലെന്നുമാണ് പോറ്റി എസ്.ഐ.ടിക്ക് നൽകിയ പുതിയ മൊഴി. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണ്ണം മാറ്റിയ കേസിൽ ജാമ്യം ലഭിച്ചെങ്കിലും കട്ടിളപ്പാളി കേസിൽ റിമാൻഡിൽ തുടരുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ.(Unnikrishnan Potty makes crucial revelation in Sabarimala gold theft case)
അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തത് അന്വേഷണസംഘത്തിന് തിരിച്ചടിയാവുകയാണ്. സങ്കീർണ്ണമായ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാനുള്ള താമസമടക്കമാണ് തടസ്സമായി നിൽക്കുന്നത്.
കുറ്റപത്രം വൈകുന്നതോടെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ വഴിയൊരുങ്ങുകയാണ്. മുരാരി ബാബു ഇതിനോടകം ജയിൽ മോചിതനായി. ഫെബ്രുവരി പത്തിനുള്ളിൽ പ്രാഥമിക കുറ്റപത്രമെങ്കിലും നൽകാനുള്ള തീവ്രശ്രമത്തിലാണ് എസ്.ഐ.ടി. വി.എസ്.എസ്.സി ശാസ്ത്രജ്ഞരുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ എസ്.ഐ.ടി ഊർജിതമാക്കി. 1998-ൽ സ്വർണ്ണം പൊതിഞ്ഞപ്പോഴുള്ള അളവും ഇപ്പോഴുള്ള അളവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിലെ സങ്കീർണ്ണമായ വിവരങ്ങൾ ഡീകോഡ് ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. സ്വർണ്ണപ്പാളികൾ ഇളക്കി മാറ്റാതെ തന്നെ അവയുടെ ഘടനയും ഭാരവും നിർണ്ണയിക്കാവുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയ വാതിൽ പാളികളുടെ പരിശോധനാ ഫലവുമായി താരതമ്യം ചെയ്താലേ കൊള്ളയുടെ യഥാർത്ഥ വ്യാപ്തി പുറത്തുവരൂ.



