അഹമ്മദാബാദ്: ഞായറാഴ്ച നടക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇന്ത്യയെ അവരുടെ കാണികൾക്ക് മുന്നിൽ നിശബ്ദരാക്കാൻ തങ്ങൾ തയ്യാറാണെന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ (India vs NZ T20 Final). അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ ആരാധകർക്ക് മുന്നിൽ കിരീടം ഉയർത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സാന്റ്നർ വ്യക്തമാക്കി. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകർത്താണ് ന്യൂസിലൻഡ് കലാശപ്പോരിന് യോഗ്യത നേടിയത്.
മത്സരത്തിന് മുന്നോടിയായി ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങൾ ഫേവറിറ്റുകളല്ലെന്ന് എല്ലാവർക്കും അറിയാം, പക്ഷേ അത് ഞങ്ങളെ ബാധിക്കില്ല. കൃത്യമായ ടീം ഗെയിമിലൂടെ കിരീടം നേടാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് ഉറപ്പുണ്ട്. കുറച്ച് ഇന്ത്യൻ ആരാധകരുടെ ഹൃദയം തകർക്കേണ്ടി വന്നാലും കിരീടം ഉയർത്തുന്നതിൽ ഞങ്ങൾക്ക് മടിയൊന്നുമില്ല,” സാന്റ്നർ പറഞ്ഞു. 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഇതേ വേദിയിൽ വെച്ച് ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് നടത്തിയ ‘കാണികളെ നിശബ്ദരാക്കുക’ എന്ന പ്രസ്താവനയെ അനുസ്മരിപ്പിക്കുന്നതായിരുന്നു സാന്റ്നറുടെ വാക്കുകൾ.
സ്വന്തം മണ്ണിൽ കിരീടം നിലനിർത്തേണ്ടി വരുന്നതിന്റെ വലിയ സമ്മർദ്ദം ഇന്ത്യയ്ക്കായിരിക്കും. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ടോപ്പ് ഓർഡറിനെ സമ്മർദ്ദത്തിലാക്കാനാണ് കിവീസ് പദ്ധതിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. പരിക്കേറ്റ മൈക്കൽ ബ്രേസ്‌വെല്ലിന് പകരം ടീമിലെത്തിയ കോൾ മക്കോഞ്ചിയുടെ പ്രകടനത്തെയും നായകൻ പ്രശംസിച്ചു. ഇത് മറ്റൊരു സാധാരണ മത്സരം പോലെ കാണാനാണ് ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും ഇതിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ വരുന്നത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. കൃത്യം ഒരു വർഷത്തിന് ശേഷം മറ്റൊരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ വീണ്ടും നേർക്കുനേർ വരുമ്പോൾ കിവീസ് ആദ്യ ടി20 ലോകകപ്പ് കിരീടമാണ് ലക്ഷ്യമിടുന്നത്.

